ആകെ പേജ്‌കാഴ്‌ചകള്‍

2015 ഡിസംബർ 23, ബുധനാഴ്‌ച

മക്കൾ

മക്കൾ
---------------------
പത്ത് മാസം ചുമന്ന വയറു പോലെ
വീഴുമ്പോൾ താങ്ങായ് നിന്ന ഒരു മെയ്യും
നിന്നെ കാത്തിരിക്കുന്നതോർക്കുക 
പിച്ച വെക്കാൻ പിടിച്ച കയ്യും
ഒച്ച വെക്കാൻ പഠിച്ച മടിയും
ചുണ്ടുകൾ നനയിച്ച പാൽകുടവും
മറവിയിൽ മണ്ണിട്ട്‌ മൂടരുത്
കൈ കാൽ തളർന്നു ഓട്ടം നിലച്ചു
വഴിയിലാവും മുന്നേ
ശിഷ്ട ദൂരം നടക്കാനെകിലും
നീ ഒരു താങ്ങാവണം
കുഞ്ഞായിരുന്നപ്പോൾ നിന്റെ
അക്ഷരമില്ലാത്ത വാക്കുകൾക്ക്
സ്നേഹത്തിന്റെ അര്ത്ഥം നൽകി കൊഞ്ചിച്ച
നന്മയുടെ കൊഞ്ഞിച്ച വാക്കുകൾ
നീ അറിയാതെ പോകരുത്
സ്വര്ഗം കുടിയിരിക്കുന്ന കാലുകൾ കാണാതെ
സ്വർണം പതിയിരിക്കുന്ന മാറാപ്പ് തപ്പരുത്
വസീയത്തുകൾക്ക് കാതുകൂർപ്പിക്കുമ്പോൾ
ഹാജത്തുകൾ കേൾക്കാതെ പോകരുത്
മണ്ണും മനുഷ്യനും ഒന്നിച്ചു ചേരുമ്പോൾ
നന്മകൾ മാത്രം കൂടെയിരിക്കും
അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഡിസംബർ 17, വ്യാഴാഴ്‌ച

മരണം വിളിച്ചാൽ ......
----------------------------------------
മരണമിരിപ്പുണ്ട് ജാലക പടിയിലായ്
റൂഹിനെ നോക്കി ചിരിക്കയാണിപ്പഴും
കല്പന കാഹളം വന്നാലൊരനക്കം
നീട്ടിത്തരില്ല നിന്‍ മോഹക്കിതപ്പുമേ ..
അഹങ്കാര വസ്ത്രം നിലത്തോട്ടിഴച്ച്
നിതംഭ പ്രകാശിയായ് കളസും ധരിച്ച്
നരകം ഗമിക്കുന്നു കൗമാര കൂട്ടങ്ങള്‍
നഗ്നത വസ്ത്രമായ് അണിയുന്ന നാരികള്‍
കാമാസ്ത്ര രൂപിയായ് ചന്തകള്‍ ചുറ്റുന്നു
അയലത്തെ ജീവന്റെ രോദനം കേള്‍ക്കാതെ
പലിശതന്‍ മെത്തയില്‍ സുകമായുറങ്ങുക
താടികള്‍ ബന്ധിച്ച് സര്‍പ്പം പിണഞ്ഞൊരു
കഠിനമാം ശിക്ഷകള്‍ പകരമായി വാങ്ങുക
പരസ്ത്രീ ശയന മധുരം നുണയുകിൽ
ശാശ്വത സ്വര്‍ഗ സുഗന്ധം മറക്കുക
നിന്‍ പാദ ചലനങ്ങള്‍ ഖബറോടടുക്കുന്നു
ഇലകൾ കൊഴിയുന്നു വസന്തം പിരിയുന്നു
മൂന്ന് മുറി തുണിയില്‍ നിന്നെ പൊതിഞ്ഞു
ചേലായ്‌ കിടത്തും ആറടി കുഴിയിലായ്
ചുംബനം കൊണ്ട് ചുമന്നോരാ കവിളുകള്‍
മണ്ണിനെ ചുംബിച്ചു കിടത്തിടും നിന്നിഷ്ട്ടര്‍
തൌബകള്‍ മൂടുന്ന സമയമുണ്ടോര്‍ക്കുക
കര്‍മ്മാതി കര്‍മ്മങ്ങള്‍ നന്മയില്‍ ചാലിച്ച്
നിര്‍ദോഷിയാവുക, മോക്ഷം വരിക്കുക...

അഷ്‌റഫ്‌.എസ്സം.വരിക്കോളി

2015 നവംബർ 27, വെള്ളിയാഴ്‌ച

പ്രവാസം

പ്രവാസം
------------------------------
നീ യെന്തിനമ്പിളി കൂടെ നടക്കുന്നു
മേഘക്കീറിലൊളിച്ചു കൂടെ
നിൻ മുഖം കാണുമ്പോൾ ഓർമ്മകൾ തിങ്ങുന്ന 
ഖൽബിലെ പൈങ്കിളി തേങ്ങിടുന്നു
കാറ്റേ നീ എന്തിനീ രാഗം മൂളുന്നു
ഖൽബിലെ കുളിരിനെ തൊട്ടുണർത്താൻ
മണിയറ കിളിവാതിൽ തള്ളി തുറന്ന
മധുരമാം രാത്രികൾ തേങ്ങിയെത്താൻ
കുഞ്ഞുടുപ്പെന്തിനു മാടി വിളിക്കുന്നു
കാണാത്ത പൈതലിൽ സ്വപ്നമെത്താൻ
കിഞ്ചന ശീലുകൾ കാതൊളമെത്തുന്നു
ഖൽബിലെ മോഹത്തിനെരിവ് നൽകാൻ
മുല്ലേ നീ എന്തിനീ രാത്രി വിടരുന്നു
തുച്ചമാം നിദ്രയെ കട്ടെടുക്കാൻ
പൂവും പുന്നാരവു മില്ലാത്ത ദൂരമിൽ
ജീവിത ചായം നിറച്ചോട്ടെ ഞാൻ
പൊള്ളുന്ന വെയിലിലും കോച്ചും തണുപ്പിലും
ആയുസിൻ ചക്രം കറങ്ങിടുന്നു
എനിക്കായുദിക്കുന്ന ചന്ദ്രനെ തേടിഞ്ഞാൻ
ദിക്കുകൾ നാലും നടന്നിടുന്നു
അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

മിഴിനീർപൂവുകൽ

മിഴിനീർ പൂവുകൾ 
---------------------------- 
തല്ലിക്കെടുത്തിയ വാക്കുകൾ
ചുണ്ടിണകളിൽ നീലിച്ചു നിൽകവേ
നനവാർന്ന മിഴിയിണകൾ ചൊല്ലി 
ഭാഷയില്ലാത്ത മുത്തു മൊഴികൾ 
നന്മയുടെ വിത്ത് പാകി 
ആകാശത്ത് ചന്ദ്രനുമപ്പുറം
സ്നേഹത്തിന്റെ വിഹായസ്സിൽ 
പാറി നടക്കുന്ന ആത്മാവിനോട്
മുറിഞ്ഞുപോയ വാക്കിന്റെ
ബാക്കി ചൊല്ലുവാൻ
വിത്തിട്ട പാടങ്ങളല്ലാം കരിഞ്ഞു പോയെന്നും
നീര്മാതളം ഇനിയൊരിക്കലും പൂക്കില്ലന്നും
റോസാപ്പൂക്കൾ നൃത്തം ചെയ്ത ആരാമങ്ങളിൽ
കള്ളിചെടികൾ അധിനിവേശം ചെയ്തന്നും
അവിടങ്ങളിൽ
വിഷം തുപ്പുന്ന പാമ്പുകളുണ്ടെന്നും പറയുക
ചന്ദ്രൻ ഉദിക്കുന്നതും അസ്തമിക്കുന്നതും
ആര്ക്കൊവേണ്ടിയാണെന്നും
നിഴലുകൾ പോലും കള്ളമാണെന്നും
ഉറക്കെ പറയുക
ആറടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളും
മുക്കണ്ടം തുണിയിൽ മറയാത്ത
അഹങ്കാരവും മാത്രമാണ് സത്യം 

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

ഉമ്മയോടപ്പം
-------------------------------
ഉമ്മതൻ ശബ്ദം കാതില്
ഉമ്മറത്തുമ്മ യോറ്റയ്ക്ക്
ഞാനുമെന്റോളും ഗൾഫിലു
ആ വിളി കേൾകാനാരുണ്ട്

കോന്തല തുമ്പിൽ തൂങ്ങി ഞാൻ
പിച്ച നടന്ന മുറ്റത്ത്
ചപ്പു ചവറിൻ കൂനയിൽ
തപ്പി നടക്കയാണ് ഉമ്മ

ഉമ്മതൻ ശബ്ദം കാതില്

കോടികൾ തീർത്ത മാളിക
അറയും തളവും കേമികാ
അകത്തളം  നിത്യം ശൂന്യത
ഉമ്മാക്ക് ഉറങ്ങാൻ ശാരത

ഉമ്മതൻ ശബ്ദം കാതില്

ഉമ്മതൻ വാക്ക് ചങ്കിലായ്
ഗദ്ഗദം തങ്ങി നിൽകുയാ
ഒരു നോക്ക് നിന്നെ കാണുവാൻ
ഖല്ബ് തുടിക്കുന്നോമനെ

ഉമ്മതൻ ശബ്ദം കാതില്

പോകണ മെന്റെ നാട്ടീല്
സ്നേഹ മരത്തിൻ ചോട്ടില്
ഉമ്മയിരിക്കും വീട്ടില്
സ്വർഗമുറങ്ങും മുറിയില്

ഉമ്മതൻ ശബ്ദം കാതില്

പണവും പത്രാസുമാറടി
മണ്ണില്ലയിക്കും ചായ്പൊടി
ഉമ്മതൻ സ്നേഹംമേപ്പടീ
സ്വര്ഗം വരെയുമകംബടീ

ഉമ്മതൻ ശബ്ദം കാതില്......
................................
..........................


അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 സെപ്റ്റംബർ 13, ഞായറാഴ്‌ച



കൊലയ്ക്ക് കൊടുത്തവർ (കവിത)
------------------------------------------
മുനയൊടിഞ്ഞ പേനയിൽ
കവിതയല്ല കരച്ചിലാണ്
നിര്ഗളിക്കുന്നത് 
കവി ഉറങ്ങിയ രാത്രിയിൽ
കവിതയെ കട്ടെടുത്ത്
രാക്ഷസ ചന്തയിൽ
നൂറു പണത്തിനു വിറ്റവർ
ഒഴിഞ്ഞ പാനപാത്രത്തിൽ
മരിച്ച അക്ഷരങ്ങളെ നോക്കി
അവ്യക്ത ജല്പനങ്ങൾ ഉരുവിടുകയാണ്
മുഷിഞ്ഞ വസ്ത്രമിട്ടു
ഉഷാന്താടി തടവി
തെരുവിൽ അന്തിയുറങ്ങുമ്പോളും
പേനയിൽ സംസ്കാരം കാത്ത് വെച്ചിരുന്നു
വിശക്കുമ്പോൾ വിശപ്പിനെ കുറിച്ചും
വേദനിക്കുമ്പോൾ വേദനയെ കുറിച്ചും
സന്ധ്യ മയങ്ങുമ്പോൾ എകാന്തതെയെ കുറിച്ചും
അക്ഷര തെറ്റില്ലാതെ മൊഴിഞ്ഞവർ
അലസമായ് തൂക്കിയ തുണി സഞ്ചിയിൽ
അടുക്കും ചിട്ടയുമുള്ള അക്ഷരപ്പൊതികൾ
സൂക്ഷിച്ചു വെച്ചവർ
കാരാഗ്രഹങ്ങൾ കലാലയ മാക്കിയവർ
ചങ്കുറപ്പോടെ കഴുമരത്തിൽ തൂങ്ങിയാടിവർ
എന്നാൽ
ചില്ലക്ഷരത്തിന്റെ കൂട്ടക്ഷരം തേടുകയാണ്
അവരുടെ പിന്മുറക്കാർ ...................



അഷ്‌റഫ്‌ എസ്സം വരിക്കോളി


2015 ഓഗസ്റ്റ് 26, ബുധനാഴ്‌ച

മനോഗതം

മനോഗതം 
----------------------------------
വരണ്ടുണങ്ങിയ മണ്ണിലേക്ക് 
പ്രണയമായി പെയ്തിറങ്ങണം 
വിണ്ടുകളിൽ നനവ്‌ പകർന്നു 
ആഴങ്ങളിലേക്ക് ഒലിച്ചിറങ്ങണം
അന്തരാങ്ങളിൽ ഭയന്ന് കിടക്കുന്ന
വിത്തുകൾ തട്ടിയുണർത്തണം
ഇലപൊഴിഞ്ഞ വട വൃക്ഷങ്ങളുടെ വേരിലൂടെ
അകക്കാമ്പിലേക്ക് ഊർന്നിറങ്ങണം
തെരുവുകളിലൂടെ പരന്നൊഴുകി
രക്തക്കറകൾ കഴുകിക്കളയണം
രൗദ്രമായ് വന്നു രാക്ഷസ ഗേഹങ്ങളിൽ
താണ്ഡവനൃത്തമാടനം
മതിൽകെട്ടുകൾ തകർന്നടിയണം
ഫറോവകൾ ഒഴുകി കടൽ ചേരണം
ഒടുവിൽ
സമൃദ്ധിയുടെ വയലിലേക്ക് അരിച്ചിറങ്ങണം
നിലാവും നക്ഷത്രങ്ങളും പുഞ്ചിരിക്കണം
കാക്കയും കൊക്കും കുളക്കോഴിയും
വാലാട്ടി പക്ഷികളും പറന്നിറങ്ങണം
ശ്യാമയും മാതയും കുനിഞ്ഞിരുന്നു പാടുന്ന
പാട്ട് കേൾക്കണം
സ്നേഹത്തിന്റെ തളിരുകൾ മുളച്ചു
നന്മയുടെ കതിരുകളാടുന്ന
സാന്ത്വനത്തിന്റെ നെല്പാടങ്ങളിലൂടെ
പുഞ്ചിരിയോടെ തിരിച്ചു പോകണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

വിചാരണ
-----------------------------
ഞാൻ എന്നെ വിചാരണ ചെയ്യുമ്പോൾ
നിങ്ങൾ എത്ര നല്ലവർ
നിങ്ങൾ എന്നെ കാണുബോൾ
ഞാനെത്ര സുന്ദരൻ
ഞാനറിഞ്ഞ എന്നെ നീ അറിഞ്ഞെങ്കിൽ
ഞാനെത്ര നീചൻ
കടുവയെ കണ്ടാൽ ഓടും
പട്ടിയെ കണ്ടാൽ കല്ലെടുക്കും
ആനയെ കണ്ടാൽ പതുങ്ങി നിൽകും
പക്ഷെ ഞാനും നീയുമറിയാത്ത
എന്റെ മുഖം പോലും പറയാത്ത
ഖൽബിലെ ചിതൽപുറ്റുകൾ
സ്വാര്‍ത്ഥതയുടെ പഴന്തുണിക്കടിയിൽ
പെറ്റുപെരുകുന്നു
ജീവന്റെ പുടവ നീങ്ങുമ്പോൾ
എന്നിലേക്ക് അരിച്ചിറങ്ങാൻ
കോപ്പ് കൂട്ടുകയാണവർ
ഒരു വേള ഞാനത് തിരിച്ചറിഞ്ഞാൽ
അവിടെ തൂത്ത്വാരിയാൽ
വ്രണിത പ്രതലങ്ങളിൽ
സാന്ത്വനം പുരട്ടിയാൽ
എനിക്കുമെന്റെ പവിഴ ഗോപുരങ്ങളിൽ
ശാശ്വതനാവാം
അഷ്‌റഫ്‌ എസ്സം വരിക്കോളി

മടക്കയാത്ര

പ്രവാസിയുടെ വിരമിക്കൽ (retirement)
-----------------------
ഒരു സാധാരണ പ്രവാസിയുടെ വേദനത്തിന്റെ 80 % ചിലവിടുന്നത് അവന്റെ വീട്ടു കാരാണ് , എന്നാൽ ഒരാറ് മാസം തികച്ചു അവനെ സന്തോഷത്തോടെ പരിചരിക്കാൻ അവരെ കൊണ്ട് പറ്റില്ല താനും ,കിട്ടുന്ന ശമ്പളത്തിന്റെ കൂടെ അഞ്ചോ പത്തോ കടം വാങ്ങി വീട്ടുകാരുടെ ആവശ്യത്തിന്റെ കോട്ട തികക്കുയാണ് പ്രവാസി, ഇഷട്ടമുള്ള പാനീയം വാങ്ങി കുടിക്കാതെയും ഒരു നല്ല വസ്ത്രം എടുക്കാതെയും ആശ്രിതരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അവൻ സന്തോഷം കണ്ടെത്തുകയായിരുന്നു
30 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞാണ് മൂസക്ക നാട്ടിലെത്തിയത് തന്റെ ആയുസ്സിന്റെ സിംഹ ഭാഗം വീടുണ്ടാക്കാനും മക്കളെ പഠിപ്പിക്കാനും മകളെ കെട്ടിക്കാനും ചിലവിട്ടു, ബാക്കിയായ അല്പം രോഖവുമായാണ് അയാൾ വീടണഞ്ഞത് ശിഷ്ടകാലം മക്കളോടോത്തുംപേരകുട്ടിയെ കളിപ്പിച്ചും കഴിഞ്ഞു പോരുന്ന ദിനങ്ങൾ അയാൾ ഒരു പാട് സ്വപനം കണ്ടിരുന്നു . ആദ്യത്തെ ആറു മാസം മിണ്ടിയും പറഞ്ഞും പോയി, പിന്നീടാണ് ആശ്രിതരുടെ സ്വരങ്ങളും മുഖങ്ങളും അപരിചിതമായി തുടങ്ങിയത്.പോക്കറ്റിന്റെ കനം കുറഞ്ഞതും കുപ്പായത്തിന്റെ നിറം മങ്ങിയതും അയാൾ തിരിച്ചറിയാൻ തുടങ്ങി, ഒരു ദിവസം ഫോണ്‍ വിളിക്കാതിരുന്നാൽ പരിഭവം പറഞ്ഞിരുന്ന ഭാര്യ അയാൾ അകത്തിരുന്നു പല തവണ വിളിച്ചിട്ടും കേട്ടതായി നടിച്ചില്ല ഒടുവിൽ വന്നപ്പോളാവട്ടെ
"എല്ലാ എന്തിനാ ഇങ്ങനെ ബിളിചെമ്മല് തന്നെ ബിളിക്കുന്നെ , ഞാൻ ഇങ്ങനെ ഇങ്ങളെ എരിയത്ത് നിന്നാ എന്റെ പണി ആരാ എടുക്കുവാ "
ചോദ്യം ന്യായമാണ് പക്ഷെ അതിലെ സ്വരമാണ് അയാളെ സങ്കടപ്പെടുത്തിയത്. ശാരീരിക ക്ഷീണത്തെക്കാൾ അയാളുടെ മനസ്സ് ക്ഷീണിക്കാൻ തുടങ്ങി തന്റെ മുറിയിൽ ഒരു തടവ്‌ കാരനെപ്പോലെ ഇന്നലയുടെ ഓർമ്മകൾ അയവിറക്കി അയാൾ വീട്ടിലും പ്രവാസിയായി.
അടുക്കളയിൽ നിന്നും മകളുടെ ശബ്ദം കേൾക്കുന്നു അവൾ വന്നിട്ട് കുറെ നേരമായി പെരകുട്ടിയുമായി ഇപ്പോൾ തന്റെ മുറിയിലേക്ക് വരുമെന്ന് അയാൾ കരുതിയത് വെറുതായായി , കുറെ കാത്തിരുന്നപ്പോൾ അയാള് എഴുനേറ്റു മെല്ലെ അടുക്കളയിലേക്ക് നടന്നു ഉമ്മയും മോളും സംസാരം തകർക്കുകയാണ് അയാളെ കണ്ട പാടെ ഭാര്യയുടെ അമറൽ
"എന്തിനാ കുത്തിപ്പിടിച്ചു എണീറ്റ് പൊന്നെ ഓളങ്ങു വരൂലേ ."
കണ്ടു കൊതി തീരാത്ത മോളും മനസ്സിൽ തരാട്ട് നിലക്കാത്ത പേരക്കുട്ടിയും ഒരു പ്രവാസിയുടെ മനസ്സ് അവൾക്ക് അറിയില്ലാലോ .. അയാള് ഒന്നും മിണ്ടാതെ പേരകുട്ടിയുടെ പുറത്ത് തടവി ഒരു മുത്തം കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൻ തലതിരിച്ചു കളഞ്ഞു , അയാൾ വീണ്ടും തന്റെ "സെല്ലിലേക്ക്" നീങ്ങി , പ്രവാസത്തിന്റെ ഒറ്റ മുറിയിൽ അയാൾ കണ്ട പകൽ സ്വപ്നങ്ങൾ റിവൈന്റ് ചെയ്തെടുത്തു എന്ത് നല്ല നിറങ്ങൾ എന്തൊരു കുളിരു, എന്തൊക്കെ പ്ലാനുകൾ ?...... അയാൾ പതിയെ തന്റെ കണ്ണ് നീര് ഏറ്റു വാങ്ങാറുള്ള തലയണയിലെക്ക് ചെരിഞ്ഞു കിടന്നു , ഒരിക്കൽ കൂടി പേരകുട്ടിയെ കാണണം എന്ന് മനസ്സ് കൊതിച്ചു യാത്രപറയാൻ വരുമല്ലോ എന്ന പ്രതീക്ഷയിൽ തലയണക്കടിയിൽ കരുതി വെച്ച മിട്ടായി അവിടെ ഉണ്ടോ എന്നുറപ്പ് വരുത്തി. അല്പം കഴിഞ്ഞപ്പോൾ വാതിൽ പടിയിൽ നിന്നും മകളുടെ ശബ്ദം
"ഉപ്പാ ഞ്ഞാള് പോയിക്കെ , കുഞ്ഞൻ വണ്ടീ പോയി ഇരുന്നുക്കാ .".
അയാൾ കരുതി വെച്ച മുട്ടായി മകളുടെ നേരെ വെച്ച് നീട്ടി ......
." മാണ്ടേ ഒട്ടാകെ ഒലിപ്പിക്കും "
അവൾ അത് വാങ്ങാതെ നടന്നു പോയി
അയാൾ വീണ്ടും ചിന്തയിലേക്ക് തിരിഞ്ഞു നടന്നു പ്രവാസിയായിരുന്ന 30 വർഷത്തേക്കാൾ എത്രയോ പ്രയാസകരമാണ് ഈ റിട്ടെയർമെന്റ് ജീവിതം. മരണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത നിശബ്ദ വാസം , തീൻ മേശയിലെ വിഭവ സമൃദ്ദിയിലും ആശ്രിതരുടെ പൊട്ടിച്ചിരിയിലും പങ്കു ചേരാനാവാതെ ,കിരീടം പോയ രാജാവിനെപ്പോലെ തടവറയോ തൂക്കുമരമോ പ്രത്യക്ഷത്തിൽ ഇല്ലാത്ത എന്നാൽ പരോക്ഷമായി ഇവയിലെതങ്കിലും അനുഭവിക്കുന്ന പാവം പ്രവാസിയായി അയാളും ..............
അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

എന്റെ ഭാരതം

എന്റെ ഭാരതം
---------------------------------------
ഇത് ഭാരതമാണമ്മ പറഞ്ഞ
ഗാന്ധി ക്കഥയിലെ  തായ്നാട്
സ്വാതന്ത്ര്യത്തിൻ മധുരം നുണയാൻ
ഉപ്പ് കുറുക്കിയ രണഭൂമി

വെള്ളക്കാരുടെ തോക്കിനു മുന്നിൽ
നെഞ്ചു വിരിച്ചു  മുൻഗാമി
കൊള്ളക്കാരുടെ കാശിനു മുന്നിൽ
മുട്ട് വിറച്ചു പിൻഗാമി

നാണയ വിത്തുകൾ വണ്ടിയിലാക്കി
നാട് കടത്തി വെള്ളക്കാർ
നാടിൻ സ്വത്തുകൾ കീസയിലാക്കി
മേനി പറഞ്ഞു നേതാക്കൾ

മണി സൗധങ്ങളിലന്തിയുറങ്ങും
നാട് ഭരിക്കും നേതാക്കൾ
നാടിൻ മക്കൾ തെരുവിൻ മാറിൽ
പട്ടിണി തിന്നു മയങ്ങുന്നു

ആണ്ടുകൾ തോറും സ്വാതന്ത്ര്യത്തിൻ
കൊടികളുയര്ത്തി വിളിക്കുന്നു
പട്ടിണിയിന്നും പട്ടിണിയായി
തെരുവിൽ തല്ലി മരിക്കുന്നു

വർഗീയതയുടെ നിലവിളി കേട്ട്
ത്രിവർണ പതാക വിറക്കുന്നു
ഇസവും മതവും തമ്മിൽ തല്ലി 
നാടിൻ ശാന്തി കെടുത്തുന്നു

തലയും മുതലും അമ്മ മനസ്സും
വേലികളറ്റു കിടക്കുന്നു
വിതയും മെതിയും ഭീമൻ കയ്യിൽ
ചേതനയറ്റ് നശിക്കുന്നു

എങ്കിലുമെന്റെ നാടിനു വേണ്ടി
മുഷ്ടി ചുരുട്ടി വിളിക്കുന്നു
ജയ് ഭാരത് , ജയ് ജയ്‌ ഭാരത്‌
ജയ ജയ ജയ ജയ ഹേ ..................

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ലൈലയുടെ ദുഃഖം

ലൈലയുടെ ദുഃഖം
---------------------------
മൈലാഞ്ചി മൊഞ്ചും കുപ്പി വളപ്പൊട്ടും
കൗതുകം തീരാത്ത കുഞ്ഞു കാലം
കൗമാര മെന്നിൽ മൊട്ടിടുമ്പോൾ
കൈ പിടിച്ചെന്നെ ബന്ദിയാക്കി
മൊഞ്ചുള്ള കിനാവുകൾ കാണും കാലം
നെഞ്ചിൽ കിടന്നു നീ വേദമോതി
അറിയാത്ത നോവിന്റെ വിത്ത് പാകി
കണ്ണെത്താ ദൂരത്ത് യാത്രയായി
കഞ്ഞിയും പയറും പാകമായി
ഇലയിട്ടു ഞാനും കാത്തിരുന്നു
ഇമ വെട്ടാതെ നോക്കി നിന്നു
കോഴികൾ കൂവുന്ന പുലർകാലവും
തവളകൾ കരയുന്ന സായാഹ്നവും
ചീവീട് മോങ്ങുന്ന പാതിരാവും
കാലങ്ങളെത്രയോ കടന്നു പോയി
തിരികെ പറക്കുന്ന പറവകളും
ഇണയെ വിളിക്കുന്ന കുരുവികളും
മുട്ടകളെത്രയോ പെറ്റു കൂട്ടി
വഴി തെറ്റി വന്നവർ കണ്ണിറുക്കി
വഴി തെറ്റാതെ ഞാൻ നോമ്പെടുത്തു
കുഞ്ഞിളം ചുണ്ടിലെൻ
പാൽകുടം വെക്കുവാൻ
നേര്ച്ചകളത്രയോ നേർന്നു നോക്കി
അടയിരിക്കതൊരു മുട്ടയുമിതുവരെ
കുഞ്ഞായ് വിരിഞ്ഞ കഥയുമില്ല
കൊല്ലങ്ങളോളം കാത്തിരുന്നാൽ
നിമിഷങ്ങളോളം കൂടെ നിൽകാം
മണിയറ കട്ടിലിൽ വിരുന്നു കൂടാൻ
ഇനിയുമീ ജീവിതം ബാക്കിയാണോ
ആകാശ ചോപ്പുകൾ മാഞ്ഞിടും മുന്നേ
തിരികെയെത്തീടുമോ ഖൽബിലെ കിളി ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

തണുത്ത മാലാഖ

തണുത്ത മാലാഖ
---------------------------
അതി ശക്തമായ ശബദം കേട്ടു വീടും പരിസരവും വിറച്ചു, ആളുകൾ പുറത്തേക്ക് ഓടി , അവർ ചെറു സംഘങ്ങളായ് നിന്നു കാര്യമായി എന്തോ ചർച്ച ചെയ്യുകയാണ് . ഭയ വിഹ്വലരായ അവരുടെ മുഖങ്ങളിൽ ഒരിക്കലും കാണാത്ത ഭാവമായിരുന്നു സംസാരങ്ങളിൽ പതിവില്ലാത്ത പതിഞ്ഞ സ്വരങ്ങൾ കണ്ണുകളിൽ പ്രതീക്ഷ അസ്തമിച്ച ചെൻചോപ്പുകൾ, അവർ എല്ലാവരും അവരവരിലേക്ക്‌ ചുരുങ്ങുകയാണ്, പെട്ടാന്നാണ് അതി ഘടോരമായ ശബ്ദം ഉയരുകയും പടിഞ്ഞാറ് ഭാഗത്തെ കൂറ്റൻ മലയിലെ ഉരുളൻ കല്ലുകൾ പ്രളയമായി , സംഹാരിയായ് ഒഴുകാൻ തുടങ്ങിയത് , ജനം ഛിന്നഭിന്നമായ് ഓടാൻ തുടങ്ങി .
ഭൂമിയിൽ മറവു ചെയ്യപ്പെട്ടതല്ലാം ചർദ്ദിക്കപ്പെട്ടു എല്ലാവരും പിന്തിരിഞ്ഞു നോക്കാതെ ഓടുകയാണ് മക്കളെയോ കുടുംബത്തെയോ നോക്കാതെ തന്നിലേക്ക് മാത്രം സ്വാര്‍ഥമായ ഓട്ടം, മരണ ഭയം എന്നെയും ഓടാൻ പ്രേരിപ്പിച്ചു ഞാനും ഓടി കുറച്ച ദൂരം ഓടിയപ്പോൾ ശക്തമായ ദാഹം പലരുടെയും കയ്യിൽ ചെറു കീസകളും വെള്ളവും ഉണ്ട് എല്ലാം അവനിലേക്ക് ചേര്ത്ത് പിടിച്ചവയായിരുന്നു . കരുതി വെച്ച വെള്ളവും വസ്ത്രവും യാത്രയിൽ ഉപകരിക്കാതെ വീട്ടിൽ ഉപേക്ഷിക്കേണ്ടി വന്നതിൽ ഞാൻ എന്നെ തന്നെ ശപിച്ചു , ഈ യാത്രയിലും നിറയെ ഭാണ്ഡങ്ങളുമായി പോകുന്നവരെ കണ്ടു എനിക്ക് അസൂയയും ദുഖവും തോന്നി , എനിക്ക് പിന്നിൽ വന്ന വികലാംഗനും ഞോണ്ടിയും, കണ്ണ് പൊട്ടനും, അതിവേഗം പോവുകയാണ് എന്റെ കാലുകൾ എന്നെ അനുസരിക്കാതായിരിക്കുന്നു അവരല്ലാം രക്ഷയുടെ മാർഗം തേടി കുതിക്കുകയാണ്. പ്രകൃതിയുടെ സംഹാര ശബ്ദം പിന്തുടർന്ന് കൊണ്ടേയിരുന്നു .
അപ്പോളാണ് സുസ്മേര വദനനായ് ഒരാൾ എതിരെ വന്നത് അയാളുടെ വാക്ക് സാമർത്യവും ദൈര്യവും കണ്ടു ഞാൻ അയാളെ നോക്കി നിന്നു , പേടിക്കാനില്ലന്നും ഇതൊക്കെ നിസ്സരമാണെന്നും അയാൾ പറഞ്ഞു , അയാളുടെ കയ്യിൽ വെള്ളമുണ്ടായിരുന്നു എന്റെ ദാഹം തിരിച്ചറിഞ്ഞു അയാൾ കയ്യിലെ വെള്ളം ഞാൻ കാണെ പിടിച്ചു എന്നിലേക്ക് നീട്ടിയ വെള്ളം അയാൾ തിരികെ എടുത്തു എന്നിട്ട്ഞ്ഞു .
"നീ ഞാൻ ദൈവമാണെന്ന് വിശ്വസിക്കണം, നിന്റെ മാതാപിതാക്കളെ തള്ളി പറയണം"
ഞാൻ നിഷേധത്തിൽ തലയാട്ടി അയാളുടെ മുഖം ചുവന്നു ശബ്ദം കനത്തു ഞാൻ ചുറ്റുപാടും നോക്കി എല്ലാവരും വളരെ ദൂരത്ത് എത്തിയിരിക്കുന്നു രക്ഷാ കേന്ദ്രത്തിലേക്കുള്ള കപ്പൽ ചൂളം വിളി തുടങ്ങിയിരിക്കുന്നു. അയാളുടെ സംസാരം ശ്രവിക്കാൻ നിന്ന ഞാൻ വളരെ പിന്നിലാണ്.. ഞാൻ അയാളിൽ നിന്നും കുതറി ഓടി കാലുകൾ വേച്ചു വേച്ചു പോകുന്നു മുന്നിലേക്ക് ആഞ്ഞ ചവുട്ടിയ ഒരടി രണ്ടടി പിന്നിലേക്ക് വലിയുന്നു ഞാൻ സകല ശക്തിയും എടുത്തു ഓടാൻ ശ്രമിച്ചു
കപ്പലിൽ അവസാനത്തെ മനുഷ്യനും കയറിയിരിക്കുന്നു എന്നെ എന്നെ മാത്രം ഈ പ്രളയ ഭൂമിയിൽ വിട്ടു കപ്പൽ പോവുകയാണ്, എനിക്ക് പിന്നിൽ രാക്ഷസ രൂപം പൂണ്ട എതിരാളി, കുതിച്ചു വരുന്ന പ്രളയം എന്റെ കാലുകൾ വിറച്ചു ശ്വാസം കിട്ടാക്കനിയായി ശരീരം വിയർത്തു ഉറക്കെ നിലവിളിച്ചു, ശബ്ദം പുറത്ത് വരാതെ ഞാൻ നിരാശനായി
പെട്ടെന്നാണ് എന്റെ കയ്യിൽ ഒരു തണുത്ത സ്പർശം അനുഭവപെട്ടത്
കണ്ണ് തുറന്നപ്പോൾ ഒരു കൈ എന്റെ കൈ തണ്ടയിലും കണ്ണുകൾ ചെരിഞ്ഞ കുപ്പിയിലുമായി നിൽകുന്ന വെള്ള വസ്ത്രക്കാരി മാലാഖയെയാണ് കണ്ടത് . അവർ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു
"രാത്രി ഉറങ്ങിയോ.."
ഉറങ്ങിയെന്നോ ഇല്ലന്നോ പറയാൻ കഴിയാതെ ഞാൻ ...


അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

അര്ത്ഥം

അർത്ഥം
---------------------------
അര്ത്ഥം തേടി അലയുന്ന മർത്യൻ
നിരര്‍ത്ഥം ചുമന്നു നടുവൊടിയുന്നു
ജനമെന്തിനു ജനനമെന്തിനു
മരമെന്തിനു മരണമെന്തിനു
പകലെന്തിനു പാതിരാവെന്തിനു
അർത്ഥമറിയാത്ത യാത്രയിൽ
വ്യർത്ഥ മോഹങ്ങളും കൂട്ടിനായ്
പൊരുളറിഞ്ഞവൻ ഉരുളുന്നു വിണ്ണിൽ
പൊരുത്തപെടാത്ത ജല്പനങ്ങളാൽ
വേലികെട്ടിയ നേരിന്റെ വഴിയിൽ
ശുഭ്രവസ്ത്ര പാറാവുകാർ
കണ്ണ് കെട്ടിയ നീതിക്ക് പിന്നിൽ
കരുണയില്ലാത്ത കിങ്കരൻമാർ
ഇരുള് മൂടിയ കാനന യാത്രയിൽ
വിരല് പോയൊരു വില്ലാളി ഞാൻ
കരളുരുകും കാഴ്ചകൾക്ക്  മുന്നിൽ
നാവു കെട്ടിയ നാക്കാലിയായ്
നീരു വറ്റിയ കായലിൽ
കിനിവ് തേടുന്ന ചെറുമീനു പോൽ
അർത്ഥമാവാതെ ...........




അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ജൂലൈ 29, ബുധനാഴ്‌ച

അനീതി
-----------------------
ദേശീയ ഗാനം ചൊല്ലി കിടന്നുറങ്ങിയവൻ
നേരം പുലരുമ്പോൾ ദേശ ദ്രോഹിയാകുന്ന നാട്ടിൽ
യാഖൂബ്, 
താങ്കൾ മരണത്തിലേക്ക് നടന്നടുക്കുക
എന്നെ പോലെ നീതി പീഠത്തിനുമറിയാം
താങ്കൾക്ക് ഈ വിധി അനീതിയെന്നു
ഫാസിസം വിലെക്കെടുത്ത തെളിവുകൾ
താങ്കളെ മരണത്തിലേക്ക് നയിക്കുന്നു
മുരുകനും പേരരിവാളനും ജീവിക്കുമ്പോൾ
താങ്കൾ തൂക്കിലേറുക, താങ്കൾ മേമനാണ്
ഗോദ്രയും ഗുജറാത്തും ബീവണ്ടിയും
ചർച്ചയിൽ ഒതുങ്ങുമ്പോൾ
താങ്കൾ മരണത്തിലേക്ക് നടക്കുക
ദയ ഇല്ലാത്തവർ നാട് ഭരിക്കുമ്പോൾ
താങ്കൾ മരണം കഴുത്തിലണിയുക
താങ്കൾ വായിക്കുന്നത് ഖുറാനാണ്
താങ്കൾ പുഞ്ചിരിയോടെ നടന്നു പോവുക
നീതി നിഷേധിക്കപ്പെടാത്ത ലോകത്തേക്ക്
ദൈവത്തിന്റെ കോടതിയിലേക്ക്
മരണം ഒരു അന്ത്യമല്ല
അനശ്വരതയിലേക്കുള്ള കവാടം മാത്രം

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ജൂലൈ 16, വ്യാഴാഴ്‌ച

ഈദ് മുബാറക്

ഈദ് മുബാറക്ക്  ............
-------------------------
ശവ്വാലിൻ ചന്ദ്രപ്പൊട്ട്
വാനിലുയരുമ്പോൾ
തക്ബീര് ശബ്ദങ്ങൾ
മനസ്സിൽ മുത്തമിടും

വ്രതശുദ്ധി മധുരം തീർത്ത
ഹൃദയത്തിലത്തറു പൂശി
പെരുന്നാൾ പിറ കണ്ടാൽ
ഫിത്ത്റുകൾ നൽകീടാം

മനസ്സിന്റെ കൊട്ടാരത്തിൽ
തൃപ്തിയുടെ മത്താപ്പൂക്കൾ
ഉയരട്ടെ നാവുകളിൽ
ആഹ്ലാദ തക്ബീര് ധ്വനികൾ ...

പെരുന്നാൾ മൈതാനത്ത്
സ്നേഹത്തിൻ തിരു മുത്തങ്ങൾ
ഉയരട്ടെ വിണ്ണിൽ നിന്നും
ഒരുമയുടെ തക്ബീർ ധ്വനികൾ

ബന്ധങ്ങളുറപ്പിച്ചു
കുടുംബങ്ങൾ ചേരുന്നേരം
റഹ്മത്തിൻ  കുളിരാകട്ടെ
പെരുന്നാളിൻ സുന്ദര സുദിനം

നന്മകൾ വാടാതിനിയും
പുണ്യമാം പൂ മഴക്കാലം
ആയുസ്സിൽ നൽകണേ
ആലമിന്നുടയവനെ ...

അല്ലാഹു അക്ബർ..വലില്ലാഹിൽ ഹംദ്

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ജൂലൈ 13, തിങ്കളാഴ്‌ച

തിരിച്ചറിവ്

തിരിച്ചറിവ്
----------------------------
കച്ചവടത്തിൽ ഇടിവുകൾ നേരിട്ടപ്പോലാണ് അയാള് ദൈവത്തെ ഓർത്തത് തന്റെ ഇന്നലെകളിലെ പടയോട്ടങ്ങളിൽ കാണാതെ പോയ പലതും അയാൾ കണ്ടു തുടങ്ങി. തന്റെ സന്തോഷവും ആനന്ദവും മാത്രം ചിന്തിച്ച അയാളിൽ പെട്ടന്നായിരുന്നു മരണ ഭയം തേടിയെത്തിയത്

വളരെ കാലത്തിനു ശേഷം അന്നാദ്യമായ്‌ അയാൾ തന്റെ ഉമ്മയെ വിളിച്ചു. ഉമ്മയുടെ "മോനെ" വിളിയിൽ അയാളുടെ കൈകാലുകൾ വിറച്ചു , ലൈലത്തുൽ കദിർ തന്നെ തേടി വന്നത് പോലെ ആ ഉമ്മ സന്തൊഷിക്കുന്നതായ് അയാൾക് തോന്നി ..

മോനെ ഇന്നലയും കൂടി ഞാൻ ബിജാരിച്ചിക്ക് എന്റെ മോനോന്നു വിളിക്കുവോളീന്നു , എത്ര നാളായി മോനോന്നു വിളിച്ചിട്ട് ഉപ്പ എന്നും പറയും നോമ്പും പെരുന്നാളും ഒക്കെ ആയിട്ടും അബ്ദു ഒന്ന് വിളിചില്ലാലോന്നു ... അയാൾ പരുങ്ങി

അത്.. പിന്നെ.. വിവരങ്ങൾ സൂറ .............

അയാള് മുഴുവിക്കുന്നതിനു മുന്നേ ഉമ്മ തുടർന്ന് , ഓല് ഇബ്ട്യാന്നെങ്കില് മക്കളേങ്കിലും എനക്ക് കാണെനൂ .. നോമ്പ് ഒന്ന് മൊതല് ഞാൻ ബിജാരിക്ക്ന്നു  കുട്ടിയെളെ പോയൊന്നു കാണണന്ന് ... പക്കേങ്കില് ഒരു പേക്കെറ്റ് കാരക്കയെങ്കിലും മാങ്ങാണ്ട് പോയാ ഞാൻ എങ്ങന്യാ മോനെ മക്കളെ മൊത്ത് നോക്കുവാ ...

സൂറ കുട്ടിയെളെ കൂട്ടി ബെരൂന്നു ബിജരിച് കാത്ത് കാത്ത് ഇപ്പൊ നോമ്പ് തീരാനായ് ഇനിയെപ്പം ബെരാനാ മോൻ പരയാഞ്ഞിട്ടാവൂലെ ഓല് ബെരാത്തെ ...

ഉപ്പാന്റെ മരുന്ന് തീര്ന്നിട്ടു രണ്ടാഴ്ചയായി .. കിഴക്കേലെ അമ്മദ് കുറച്ച പൈസ കൊടുത്തപ്പോ മാങ്ങിയതാ .. നിനക്കറിയാലോ ഉപ്പ ആരോടും കൈ നീട്ടൂല , മുമ്പൊക്കെ ആരൊക്കയൊ എന്തൊക്കയോ കൊടുക്കലുന്ടെനൂ ഇപ്പൊ ഓല് പറയും പൈസക്കാരൻ മോനുണ്ടാല്ലോന്നു , പടചോനല്ലേ അറിയൂ ....
തീരെ ബുദ്ദി മുട്ടുമ്പോൾ ഞാമ്പറയും മ്മക്ക് അബ്ദൂനോട് ചോയിചോക്കാന്നു അപ്പൊ ഉപ്പയാ പറയല് മാണ്ട ഓന് അറിഞ്ഞു സഹായിക്കട്ടെന്നു ...............
സൂറ മുംബല്ലം ഇടക്ക് ബെരലുണ്ടെനൂ ഇപ്പം ഓളും ............

അയാൾ ഗദ്ഗദത്തോടെ ചോദിച്ചു .. ഉപ്പാക്കും ഉമ്മാക്കും പെരുന്നാൾ കുപ്പായം .............

ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു .. അതൊന്നും ഇല്ലങ്കിലും എയില്ലെനു മോനെ എന്റെ മക്കളെ വിളിച്ച് ഇത്തിന മദിരം കൊടുക്കുവെൻ കയിഞ്ഞെങ്കില് ......അയിറ്റിങ്ങളെ കാണേറ്റ് കണ്ണ് പെടക്ക്ന്നു മോനോന്നു പറയോ സൂറാനോട് മക്കളെയും കൂട്ടി ഒന്നിബിടം ബെരെ ബെരുവെൻ ..........ഉമ്മ കരയുകയാണെന്ന് അയാൾ തിരിച്ചറിഞ്ഞു

ഉമ്മയുടെ വാക്കുകൾ കേട്ട് അയാളുടെ സാമ്രാജ്യങ്ങളിൽ ബാക്കിയുള്ള മേൽകൂരകൾ ഒന്നടങ്കം അയാളുടെ തലയിൽ പതിച്ചതായ് അയാൾക് തോന്നി .. പള്ളിയിലേക്ക് നടന്ന അയാളുടെ കാലുകൾ വിറക്കാൻ തുടങ്ങി ...നടുവഴിയിൽ ഇരുന്നു അയാൾ അയാളെ തന്നെ ശപിച്ചു കൊണ്ടിരുന്നു  . തന്റെ പ്രാർഥനകൾ സ്വീകരിക്കാതെ പോയതിന്റെ പൊരുൾ അയാൾ തിരിച്ചറിഞ്ഞു ,

എല്ലാം തിരുത്തണം , ഉപ്പാന്റെ കാലു പിടിച്ചു മാപ്പ് പറയണം , ഉമ്മാനെയും സുഹറയെയും ഒന്നിപ്പിക്കണം അന്യമായ് ഞാൻ സമ്പാദിച്ചതൊക്കെ തിരിച്ചു കൊടുക്കണം .. എനിക്ക് ഈമാനോടെ മരിക്കണം ......... അയാളിലെ ശ്വാസം വേഗതയിലായി കൈ കാലുകൾ തളർന്നു ....ഒരു തിരുത്തലിനു അവസരമില്ലാതെ ..................
--------------------------
എല്ലാ ശരീരവും മരണത്തെ പുൽകുക തന്നെ ചെയ്യും
കടമകൾ നിറവേറ്റി തൗബ ചെയ്ത് യാത്രക്കൊരുങ്ങുക

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2015 ജൂലൈ 11, ശനിയാഴ്‌ച

നിർഭാഗ്യം

നിർഭാഗ്യം
-----------------------
പ്രാര്‍ത്ഥനകൾ ആകാശത്തേക്ക്
ഉയര്ന്നു പോകാതെ
ഭൂമിയിൽ തങ്ങി നിൽകുന്നതിലേറെ
നിർഭാഗ്യം മറ്റെന്തുണ്ട്
പറഞ്ഞു തീരാത്ത പിണക്കങ്ങളും
കൊടുത്തു തീരാത്ത ഹക്കുകളും
പരിഗണിക്കാത്ത  അപേക്ഷകളും
നന്ദി  പറയാത്ത കടപ്പാടുകളും
പ്രാർത്ഥനകളെ തടഞ്ഞു വെച്ചിരിക്കയാണ്‌
തൗബയുടെ വാതിലുകൾ
മലർക്കെ തുറന്നിരിക്കുംബോളും
ചെയ്തികൾ കഠിന മാക്കിയ ഹൃദയത്തിൽ
ഒരിറ്റ് ഗദ്ഗദം തപ്പി തിരയുകയാണ്
ഖദിറിന്റെ നിലാവ് ഫജുറോടടുക്കുംബോളും
നിരാശനായ് നിറ കണ്ണുമായ് ................

അഷറഫ് എസ്സം വരിക്കോളി

2015 ജൂലൈ 7, ചൊവ്വാഴ്ച

മീസാൻ കല്ലുകൾ
------------------------------

ഓർമ്മയുടെ നിലാ വെളിച്ചത്തിൽ
മീസാൻ കല്ലുകൾ മാടി വിളിക്കുന്നു
നിശബ്ദ മാക്കപെട്ട റൂഹുകളെ
ഗര്ഭം ധരിച്ചു മൗനമായ് തേങ്ങുന്നുണ്ട്
പേരെഴുതാത്ത മീസാൻ കല്ലുകൾ

ആറടിയിലാളെറെ കിടക്കുന്ന
സ്മശാനങ്ങളിൽ
മാറി മാറി വിളിക്കുന്ന പേരുകൾക്ക്
തല കുലുക്കുന്ന മീസാൻ കല്ലുകൾ
മറവിയുടെ ആഴങ്ങളിലാണ്ട് പോയ
ആത്മാവുകളെ ഓർത്ത്
കണ്ണ് നീര് പൊഴിക്കുന്നുണ്ടാവാം

ഞെങ്ങിയമരുന്ന ആത്മാവുകളുടെ
നിലവിളികൾ കേട്ട് കറുത്ത് പോയ
മീസാൻ കല്ലുകൾ
സാന്ത്വനത്തിന്റെ സ്വര്ണ നൂലുമായെത്തുന്ന
നല്ല മക്കളെ മാടി വിളിക്കുന്നു

വിശുദ്ധ വചനം തെന്നലായ് വീശുന്ന
വിശുദ്ധിയുടെ പുണ്യരാവുകളിൽ
മുമ്പേ നടന്നവരിലുമെത്തണം
മഗ്ഫിറത്തിന്റെ പ്രാർത്ഥനാ മന്ത്രങ്ങൾ

ഞാനുമിതിലൊരു മീസാൻ കല്ലായ് മാറാൻ
അതിദൂരമില്ലെന്ന ഓർമ്മയിൽ
ഒരു നുറുങ്ങു വെട്ടം കയ്യിലേന്താൻ
ആത്മാവ് മന്ത്രിച്ചെങ്കിൽ ...........

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ജൂലൈ 2, വ്യാഴാഴ്‌ച

സൗഹാര്‍ദം


സൗഹാര്‍ദം


'ഉമ്മെറ്റിയാരെ ഇത്തിന തീ മാണ്ടീനല്ലോളീ"
ചെറുപ്പത്തിൽ നാരായണിയുടെ ശബ്ദം കേട്ടാണ് ഉറക്കം ഉണരുന്നത് , അടുത്ത വീട്ടിലെ അടുപ്പ് പുകയാൻ ഇത്തിരി തീ വേണം , നാരായണി കൊണ്ട് വന്ന ഒരു പൊളി മടലിൽ തീ വെച്ച് മറ്റൊരു മടല് കൊണ്ട് മൂടിയാണ് ഉമ്മാമ തീ കൊടുത്തിരുന്നത് , കാരണം ഒരു പൊളി മടലിൽ തീ കൊടുത്താൽ ആ വീട്ടിലെ ദാരിദ്ര്യം അവസാനിക്കില്ല എന്ന ഒരു വിശ്വാസം പണ്ടുണ്ടായിരുന്നു പോലും , നാരായണിയുടെ അടുപ്പ് എന്നും പുകയാൻ ഉമ്മാമയുടെ ഒരു പൊളി മടൽ ദാനമായി കൊടുക്കുന്ന കാലം , ഒരു പൊളിയുടെ കൂടെ കത്തിക്കാൻ മറു പൊളിയില്ലാഞ്ഞും നാരായണി തീ കടം വാങ്ങിക്കാൻ വരുമായിരുന്നു എന്ന് ഉമ്മാമ പറയാറുണ്ട്‌  ,
"ഉമ്മെറ്റിയാരുടെ തീ കിട്ടിയാൽ അന്നത്തെ ദെവസം ഒയൽച കൊറയും"
എന്നാ നാരായണിയുടെ വാദം..
പഞ്ഞവും പരിവട്ടവും പുര നിറഞ്ഞു നിൽകുമ്പോളും നോമ്പ് കാലം വന്നാൽ ഒരു പടല മണ്ണൻ കായയും ഒരു വെള്ളരിയും നാരാണി എവിടുന്നെങ്കിലും സങ്കടിപ്പിച്ചു ഉമ്മാമാക്ക് കൊണ്ട കൊടുക്കും
ഒറ്റ മുണ്ടുടുത്ത് തോർത്ത് പുതച്ചു നടക്കുന്ന നാരാണിക്ക് , ഉരിയരിയും ഒരു തോർത്ത് മുണ്ടും ഉമ്മാമയും കരുതി വെക്കും. ഓണം വന്നാലും, വിഷു വരുമ്പോളും  പട്ടിണി ഇറങ്ങാത്ത നാരായണിയുടെ വീട്ടിൽ , ഉമ്മാമ ഉച്ച ചോറിനു അരിയിടുമ്പോൾ നുള്ളി വെക്കുന്ന ചില്ലറ അരികൾ ചേർത്ത് നാഴിയും ഉരിയുമാക്കി കൊടുക്കുന്ന അരികൊണ്ടായിരുന്നു നാരാണിയും കുടുംബവും സദ്യ ഒരുക്കിയിരുന്നത്, കണ്ണേട്ടന്റെ നിർത്താതെ യുള്ള ചുമയും, പൊക്കിയുടെ പ്രാക്കും അയൽവാസികളായ ഞങ്ങളെ ഒരിക്കലും അലോസര പെടുത്തിയിരുന്നില്ല പകരം , കണ്ണട നെറ്റിയിൽ കയറ്റി വെച്ച് മുട്ടിൽ കൈ കൊടുത്ത് ഉമ്മാമ ഇറയുടെ താഴെ തല വരുത്തി  നാരാണിയുടെ വീട്ടിലേക്ക് നോക്കി പറയും ,
"തിയ്യന് തീരെ ബയ്യാന്നു തോന്നക്കളെ  ,(ഇതൊരു ജാതി വിളിയല്ല ഭര്ത്താവ് എന്ന അർത്ഥത്തിൽ നാരായണി തന്നെ വിളിക്കുന്ന പേരാണ് )
കൊരച്ചിട്ടു ബീര്പ്പ് മുട്ടിപ്പോവൂവോളീ..". അന്യന്റെ വേദനയിൽ സങ്കടപ്പെടുന്ന മനസ്സ്
സക്കാത്ത് കൊടുക്കാൻ മാത്രം പണക്കാരി അല്ലങ്കിലും തനിക്ക് ആരെങ്കിലും തരുന്നതിൽ നിന്നും ഒരു വിഹിതം നാരാണിക്കും കൊടുക്കുമായിരുന്നു.
അടുത്ത വീട്ടിലെ കുഞ്ഞാമിച്ച വന്നാലും മമ്മദ്ക്കയും വന്നാലും ഉമ്മാമാക്ക് ഒരേ ഭാഷയാണ് . ഒരേ സ്നേഹവും.

കാലത്ത് തന്നെ ഉമ്മറത്ത്  അക്കരെയുള്ള ദാസനെയോ പൊക്കനെയൊ കണ്ടാൽ ഉപ്പാപ ഇന്നാലില്ലാഹി ചൊല്ലും. അക്കാലത്ത് അതിരാവിലെ മരണ വാർത്ത അറീക്കാനാണ് പൊക്കനും ദാസനും ഒക്കെ വരാറ്. അതൊരു ജോലി അല്ലങ്കിലും തന്നാലാവുന്നത് താനും ചെയ്യുക എന്ന നല്ല മനസ്സായിരുന്നു അവരെകൊണ്ട് അത് ചെയ്യിക്കുന്നത്.

ജാതിയും വിശ്വാസവും പലതായിരുന്നിട്ടും മനസ്സിൽ സ്നേഹവും സാഹോദര്യവും കൊണ്ട് നടന്നവർക്കിടയിൽ "ഇസ"ങ്ങൾ വന്നപ്പോളാണ് "ത്വങ്ങൾ" ഇല്ലാതായത് . മാപ്പിളക്ക് ഇടങ്ങാഴി കൂടുതൽ കിട്ടിയാൽ ഉരിയരി എനിക്ക് കൂടി കിട്ടും എന്ന അവസ്ഥയിൽ നിന്നും ആരൊക്കയൊ ചെയ്ത പാപത്തിനു നല്ല മനസ്സിനെയും "ജമ്മി"യാക്കി അവന്റെയും   ഇടങ്ങാഴിയിൽ കയ്യിട്ടു വാരണം എന്ന "അവകാശം" പടിപ്പിച്ചിടത്താണ് സൗഹാർദം പിഴച്ചത്. ഏച്ചു കൂട്ടിയാൽ മുഴച്ചു നിൽകും എന്നു പറഞ്ഞത് പോലെ ഓരോ മുറിവുകൾ കൂട്ടി തുന്നുംബോളും അകൽച്ച കൂടി വരികയാണ് .
പഴമയിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യമാണ് എന്നാൽ പുതുമയിലും ഒരു തിരിച്ചറിവ് അനുവാര്യമാണ് . ഒരേ നിറമുള്ള ചോരയും ഒരു ശ്വാസവും ഉള്ളവർക്ക് പരസ്പരം കലഹിക്കാതെ അനുഗ്രഹാമായി കിട്ടിയ ആയുസ്സ് സമാധാനത്തോടെ ജീവിച്ചു തീർക്കാൻ ഒരവസരം കിട്ടിയെങ്കിൽ ...
എല്ലാവർക്കും
ക്ഷമയുടെയും പൊറുക്കലിന്റെയും നല്ല ദിനാശംസകൾ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ജൂൺ 6, ശനിയാഴ്‌ച

അമ്മ മനസ്

അമ്മ മനസ്സ്
--------------------------------
അമ്മയാണാദ്യത്തെ വിദ്യാലയം
ആ വിരൽ തുമ്പാണാദ്യ പാഠം
വീഴ്ചകളൊരുപാട് വീണിടും കാലത്ത് 
ആ മടിത്തട്ടാണഭയ കേന്ദ്രം
പാൽ പല്ല് കൊണ്ടന്നു നോവ്‌ തീർത്തപ്പോൾ
നോവാതെ നുള്ളിയതാണാദ്യ ശിക്ഷ
അച്ഛനോടാണേറ്റം പിരിശമെന്നമ്മയോ
ടന്നു പറഞ്ഞതാണാദ്യ കള്ളം
കളിയായ്‌ പറഞ്ഞും കളവായ് പറഞ്ഞും
അമ്മയെ പറ്റിച്ച ബാല്യകാലം
പുസ്തകത്താളിൽ മയിൽ പീലി കണ്ടന്നു
സ്നേഹമായി ചൊല്ലിയോരമ്മ വാക്യം
തള്ളിക്കളഞ്ഞതാണാദ്യ തോൽവി
അമ്മയുമച്ചിയും മാറ്റുരച്ചപ്പോൾ
അച്ചിവാക്കെന്നും മുന്നിൽ നിന്നു
അമ്മതൻ കണ്ണിലെ കണ്ണുനീർ കാണാതെ
ആർപ്പു വിളിയിൽ ലയിച്ചു നിന്നു
ദാമ്പത്യ ദർപ്പണം തട്ടിയുടഞ്ഞപ്പോൾ
കൈലേസ്സുമായന്നമ്മ വന്നു
നീതികേടിന്റെ ന്യായം പറയാതെ
സ്നേഹപ്പുതപ്പിനാൽ മൂടി നിന്നു
അഷ്‌റഫ്‌ എസ്സം വരിക്കോളി

വിശ്വാസം

വിശ്വാസം
------------------------------
കൂട്ടിലടച്ച തത്തമ്മയോട് റസൽ ചോദിച്ചു
ഞാൻ തന്ന അരിമണികൾ കൊത്തിപ്പെറുക്കാതെ
നീ എന്താണ് ചിന്തിക്കുന്നത് ..?
റസൽ അറിയുക ....
ഞാൻ എന്റെ കൂട്ടിൽ ധാന്യങ്ങൾ സൂക്ഷിക്കാറില്ല
ഈ ലോകമാണ് എന്റെ ധാന്യപുര
വാ തുറന്ന നാൾ മുതൽ അന്നം തന്നവന്റെ കയ്യിൽ
എനിക്കശേഷം ശങ്കയില്ലായിരുന്നു
എന്നാൽ
മടിയനും മറവിക്കാരനും
തന്നെത്തന്നെ തിരിച്ചറിയാത്തവനുമായ
നിന്റെ തടവിലാണ് ഞാൻ
ഇപ്പോൾ എനിക്ക്
നാളയെ ഭയമാണ്
ഈ അരിമണികൾക്കപ്പുറം
നിന്റെ കരുണയിൽ എനിക്ക് വിശ്വാസം പോരാ
മതിലുകളില്ലാത്ത എന്റെ ആകാശത്തേക്കാൾ
നിന്റെ ചന്ദന കൂടാണ് എനിക്ക് പേടി


അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മേയ് 27, ബുധനാഴ്‌ച

കഥയല്ല കാര്യം

കഥയല്ല കാര്യം
-------------------------------------
എന്റെ ഒരു സുഹ്രത്ത് വിളിച്ചു .. അവന്റെ ഭാര്യക്ക് രണ്ടു ദിവസമായി നെഞ്ചു വേദന , ഇടക്ക് വരാറുണ്ട് പോലും ,അതിനുള്ള പരിഹാരവും അവൾ തന്നെ പറഞ്ഞു , ഇപ്പൊ നാദാപുരത്ത് ഒരു ചെക്കപ്പ് ഉണ്ടോലോ  സലീമിന്റെ ഭാര്യ ഒക്കെ ചെക്ക് ചെയ്ത്ക്കൊലോ .. അത് കേട്ട മൂപ്പർക്കും ഒരു നെഞ്ചിടിപ്പ്  മൊബൈൽ രണ്ടു ഉണ്ടെങ്കിലും കെട്ട്യോള് ഒന്നല്ലേ ഉള്ളൂ ഒനും കൊടുത്ത് സമ്മദം
വരിവരിയായ നിന്ന പെണ്ണുങ്ങളിൽ കൂടുതൽ പേർക്കും പറയത്തക്ക അസുഖം ഒന്നുമില്ല പിന്നെ പത്മരാജാൻ ഡോക്ടർ പറഞ്ഞതാ ഇങ്ങനെ ഒരു ചെക്കിങ്ങ് ഉണ്ടെന്നു ,
"കുഞാമീ ഇഞ്ഞറിയൊ മീത്തലെ മറിയത്തിനു പണ്ടെങ്ങാൻ ഉണ്ടെനോലാളെ അന്നേരം ഇങ്ങനത്തെ ചെക്കിങ്ങ് ഒന്നൂല്ലാലോ ... ബയ്യ ഓള് ശ്വാസം കിട്ടാണ്ടാല്ല്യാളെ മരിച്ചത് " .. കൂട്ടത്തിൽ മുന്തിയ വിവരം ഉള്ള ഒരു സ്ത്രീയുടെ വിശതീകരണം ..
ചെക്കിങ്ങിന്റെ പോരിശ,  അസുഖങ്ങളുടെ വിവരണ പട്ടിക ഈ പെണ്ണുങ്ങക്കൊക്കെ എന്താ വിവരം , നാട്ടിലെ സകല മാന ചികിത്സാ കേന്ദ്രവും കാണാപാഠം.
കൂട്ടത്തിൽ തന്റെ ഉള്ളറിയാൻ ഒന്നു ചെക്കിയാലോ എന്ന് കരുതി കാത്തിരിക്കുന്ന മമ്മദ് ക്ക പറഞ്ഞു ..
"പണ്ടൊന്നും ഈന്റെ ആവശ്യല്ലക്കളെ പപ്പു ഡോട്ടർ ഒന്ന് തൊട്ടാ മയി ഓർക്ക തിരിയും എല്ലാ ബരത്തോ.."
അയിനിപ്പോ പയിസ കൊടുത്തിട്ടു ഡോക്ടർ ആവുന്നോലല്ലേ ബാലിയൂപ്പാ അതിയോം ... ഒരു ന്യൂ ജനറേഷൻ കണ്ടു പിടുത്തം
മുമ്പ് മാവേലി സ്റ്റോർ ലും റേഷൻ ഷാപ്പിലും ക്യൂ നിന്നവർ ഒരു ലാബിന്റെ മുന്നിൽ ക്യൂവിലാണ്  അകത്തെ രഹസ്യ മറിയാൻ ..... എല്ലാ ചെക്കപ്പും കഴിഞ്ഞു മടങ്ങുമ്പോൾ നാലാളെ വിളിച്ചു പോയ വിവരം പറഞ്ഞു സമധാനിച്ചു..
വൈകുന്നേരം കെട്ടിയോന്റെ വിളി ...

ഹാ ടീ നീ പോയകാര്യം എന്തായീ .... ? (വല്ല കാൻസർ രോഖവും ചെക്ക് ചെയ്യാൻ പോയതല്ലേ )..
അവൾ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു വിട്ടു എല്ലാം കേട്ട് മൂപ്പർ ആശ്വസിച്ചു  ന്റെ കേട്ടിയോക്ക് ഒന്നും വരുത്തല്ലേ എന്ന് പ്രാർഥിച്ചു
പ്രവാസി അത് ചെയ്യും കാരണം അവന്റെ ആകെയുള്ള സമാധാനവും പ്രതീക്ഷയും അത് മാത്രമാണേ..

അല്ല ജെമീലാ ഇഞ്ഞി ചെക്കിങ്ങിനു പോയിക്കേനോ ..? വീട്ടിലെത്തിയ ഉടനെ വിളി തുടങ്ങി ..
എല്ലാളെ ന്നിറ്റ് ഇനിക്ക് എത്തിര ഉണ്ടെനൂ ...?
എന്ത് ..?
കൊളസ്ട്രോൾ ...
ആയെ അത് ഇരുന്നൂരാറ്റെ ഉള്ളൂവാളെ .. പഞ്ചാര ഇത്തിന ഉണ്ട്, ചരയിക്കണം എന്ന് പറഞ്ഞിക്ക് ...
അത് കൊണ്ട് ഞാനിപ്പം മോന്തിക്ക്‌ ചോറ് ബെയിക്കലില്ല ..
ഹും ഞാൻ പണ്ടേ ചോറ് ബെയിക്കലില്ല ഉച്ചക്കെത്തെ ബാക്കീണ്ടേ കാടീലാട്ടം ഇടലാ ...
തിരിഞ്ഞികില്യാളെ  നാളെ റിസൾട്ട്‌ കിട്ടുവാ .. എന്താല്ല്യാളീ ഉണ്ടാവുവാ എനക്ക് ബേജാർ ആവുന്നു ...........

പല അസുഖങ്ങളും ഉണ്ടെന്നു തോന്നുന്നിടത്താണ് രോഗി ആയി തീരുന്നത്, നമ്മൾ ഒരു ഡോക്ടറെ കാണാൻ പോയാൽ  അസുഖം വിശദീകരിക്കുന്നതാവട്ടെ
നാം കേട്ട എതങ്കിലും അസുഖ ലക്ഷണം വെച്ചാണ് .
സാർ , എനിക്ക് നെഞ്ചു വേദന ചിലപ്പോളത് കയ്യിലേക്ക് പടരാരുണ്ട് .. എതങ്കിലും മാസികയിലോ  പൾസ് ചാനലിലോ അറ്റാക്കിനെ പറ്റി നാം കേട്ടിരിക്കും .. നമുക്ക് അതാണോ എന്ന സംശയം ... രോഗിയുടെ അങ്കലാപ്പുകൾ കാണുന്ന ഡോക്ടർ ഒരു പണക്കൊതിയൻ ആണെങ്കിൽ അയാൾക്ക് കമ്മീഷൻ കിട്ടുന്ന വല്ല ലാബിലെകും  പരീക്ഷണ കുറിപ്പ് എഴുതും .. ഇനി ഡോക്ടർ നല്ലവനാനങ്കിൽ സാരമില്ലടോ അത് ഗാസ് ആണ് തൽകാലം ഇത് കഴിക്കൂ എന്ന് പറഞ്ഞു സാമാന്യം ചെറിയ വിലയുടെ മരുന്ന് എഴുതി തരും . പലപ്പോളും ഇത്തരം ഡോക്ടർ മാർ ക്ലാച്ച് പിടിക്കാറില്ല എന്നതാണ് സത്യം

വാലറ്റം : അസുഖം വന്നാൽ ചികിത്സിക്കണം നിങ്ങൾ അസുഖം തേടി പോയി അവശരാകരുത് ...

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മേയ് 24, ഞായറാഴ്‌ച

രോഹിംഗ്യൻസ്

റോഹിൻഗ്യൻ മക്കളെ മാപ്പ്
----------------------------------------------
നിങ്ങൾ ആ നിലവിളികൾ കേൾകുന്നില്ലേ
ഐ ഫോണിനോ ഐ പേടിനോ വേണ്ടിയല്ല
വരണ്ടുണങ്ങിയ നാവിൽ ഒരിറ്റ് ദാഹ ജലത്തിന്
കത്തുന്ന വയറിൽ ഒരു പൊട്ട് റൊട്ടി കഷണത്തിന്
അവർ തീവ്രവാദികൾ അല്ല
അവരിൽ ഭീകരവാദവും ഇല്ല
ബുദ്ധന്റെ ശത്രുവല്ല
യേശുവിനെ നിഷേധിച്ചവരല്ല
മുത്ത് റസൂലിന്റെ അനുയായികൾ
ഏക ദൈവത്തിൽ പ്രണാമം അർപ്പിച്ചവർ
അതിന്റെ പേരിൽ മാത്രം
ജന്മ നാട് നിഷേധിക്കപെട്ടവർ
അവരും ഈ ഭൂമിയുടെ അവകാശികൾ
മനുഷ്യ ജന്മങ്ങൾ
പ്രാണവായു മാത്രം സ്വന്തമായുള്ളവർ
പ്രാണൻ രക്ഷിക്കാൻ
വിസർജ്യം ഭുജിക്കുന്ന ഹതഭാഗ്യർ
കോടികൾ കെട്ടിപ്പൂട്ടി സൌഖ്യം നുകരുന്നവർ
പട്ടിണിയുടെ നിലവിളികൾ കേൾകാതെ പോയതെന്തേ
അഭയം തേടി വന്നവനെ കാണാതെ പോയതെന്തേ
കാതും കണ്ണും അടച്ചവരെ നിങ്ങൽക്ക് ആരു മാപ്പ് തരും
ഹോ രോഹിംഗ് ..മനുഷ്യരെ
നിങ്ങൾക്കഭയം തരാൻ ഞാനൊരു രാഷ്ട്ര നേതാവല്ല
നിങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ഞാനൊരു പണക്കാരനുമല്ല
എന്റെ കയ്യിലുള്ളത് പ്രാർഥനകൾ മാത്രം
യാ റബ്ബ് ..... ഈ സഹോദരങ്ങൾക്ക് നീ
ഒരു വഴി തുറന്നു കൊടുക്കേണമേ .
വിശന്നു വലയുന്ന കുഞ്ഞുങ്ങൾക്ക്
നീ തുണയാവണേ
✍️അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മേയ് 20, ബുധനാഴ്‌ച

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം
-----------------------------------------
മതിലുകളില്ലാത്ത സ്നേഹാലയം
അതിരുകളില്ലാത്ത വൃന്ദാവനം
തടയണയില്ലാത്ത അരുവികളിൽ
ഇട തടവില്ലാത്ത മന്ദസ്മിതം

പ്ലാവിലപ്പൊതിയിലെ എരുവുകളിൽ
ജാതി മതമില്ലാത്ത തൊട്ടു കൂട്ടൽ
കലപില കൂട്ടുന്ന ക്ലാസുകളിൽ
കലവറയില്ലത്ത വാക്കു തർക്കം

ആരാരുമല്ലാതിരുന്നിട്ടും
സാരിത്തലപ്പുകൊണ്ടെന്റെ
മഴ നനഞ്ഞ മൂര്‍ധാവിലെ
ഈറൻ മാറ്റിയ ശാലിനി ടീച്ചർ

അറിവുകൾ കൊത്തി പെറുക്കും കാലം
സാരിത്തലപ്പുകൾ മറയാതിടം തേടി
ഒളികണ്ണയക്കാത്ത കാലം
സ്നേഹ വാക്കുകൾ ഹൃദയങ്ങളിൽ
കാമ വ്രണങ്ങൾ തീർത്തതില്ല

ട്ടീച്ചറിന്നധരങ്ങളിൽ ചുരത്തും
വിദ്യതൻ മധുരാക്ഷരങ്ങൾ നുണയവേ
തടിച്ച കണ്ണട കൂടിനുള്ളിൽ
അമ്മയുടെ വാത്സല്യം കണ്ടു
ചേച്ചിയുടെ ശാസനകൾ കേട്ടു

നാളയുടെ വാഗ്ദാനങ്ങളും
ഇന്നലയുടെ ചരിത്ര പാഠങ്ങളും
മൊഴി മുത്തുകൾ പോലെ
ഇന്നന്റെ യാത്രയിലൊരു താങ്ങായ്
ഒരു സ്നേഹ വിദ്യാലയം



അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മേയ് 15, വെള്ളിയാഴ്‌ച

പേടി



എന്റെ പേടി
-----------------------------
മുള്ളും മൂർഖനുമുള്ള വഴിയിൽ
ചങ്ങാതിയാണെന്റെ പേടി
വാളും വാക്കുമുള്ള നാട്ടിൽ
ചെറു ചിരികളാണെന്റെ പേടി
പണവും പദവിയുമില്ലാതിരിക്കുമ്പോൾ
വാഗ്ദാനങ്ങളാണേന്റെ പേടി
അയലത്തൊരു ദരിദ്രൻ വസിക്കുമ്പോൾ
സമ്പത്താണെന്റെ പേടി
നല്ലത് ചെയ്യുമ്പോൾ
അഹങ്കാരമാണെന്റെ പേടി
വൃദ്ധ സദനങ്ങളുയരുമ്പോൾ
ആയുസ്സാണെന്റെ പേടി
ഉള്ളത് പറഞ്ഞാൽ
ഉള്ളിന്റെയുള്ളിലാണ് പേടി


അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 ഏപ്രിൽ 21, ചൊവ്വാഴ്ച

ഊരാക്കുടുക്ക്‌

ഊരാക്കുടുക്ക്‌
---------------------------
അഴിക്കുമ്പോൾ മുറുകുന്ന കുരുക്കാണ്‌ ജീവിതം
ഒന്നിനോടൊന്നു ചേർന്ന് ചങ്ങല കൂട്ടുകൾ
തിരയൊഴിയാത്ത തീരം പോലെ ചിന്തകൾ
പെയ്തൊഴിയാത്ത മേഘം പോലെ മനം
ചാക്കീരി പാസ്‌ പോലേറുന്നു  പ്രായവും
തൊൽവിയില്ലതിൽ പറയാൻ വിജയവും
പ്രതീക്ഷയുടെ നിലാ വെളിച്ചത്തിൽ
മുട്ടിലിഴയുമ്പോൾ വീഴ്ചകൾ പലതരം
മുറിവുകളിലെരിവ് പടരുംബോളും
അടുത്ത ഊഴത്തിനായ് ......................

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മാർച്ച് 22, ഞായറാഴ്‌ച

ഒരു ജലദിനം കൂടി കഴിയുമ്പോൾ

ഒരു ജലദിനം കൂടി കഴിഞ്ഞു
---------------------------------------------
വരും തലമുറയെ കുറിച്ച് പാടുന്നവരും പറയുന്നവരും സ്വന്തം വീടിനു പുറത്ത് മഴ വെള്ള സംഭരണി ഉണ്ടാക്കിയാലേ വീട്ട് നമ്പർ ഇടുകയുള്ളൂ എന്ന് പറഞ്ഞാൽ അവിടെ കൈമടക്ക് കൊടുത്ത് സാധിപ്പിചെടുക്കും, വയൽ നികത്തുന്നതിനെതിരെ ആരെങ്കിലും സമരം ചെയ്‌താൽ അതിന്റെ നേതാവിനെ സൽകരിചു പ്രശനം ഒതുക്കും , പിന്നെയും അവൻ പറയും ജല ചൂഷണം വരും തലമുറയുടെ ആധി.. ചെയ്യേണ്ടവർ ചെയ്യാതിരിക്കും കാലം വരെ എല്ലാം വനരോദനങ്ങൾ മാത്രമായി അവസാനിക്കും..
ഇവിടെ സർക്കാരുകൾക്ക് ചെയ്യാനുള്ളത്
ഭൂഗര്ഭ ജല സ്രോതസ്സ് കുറഞ്ഞ നാടുകളിൽ സമുദ്ര ജലം ശുദ്ധീകരിച്ചാണ് ജല വിതരണം നടത്തുന്നത്. സാങ്കേതിക വിദ്യയും അതിലേറെ അഭ്യസ്ത വിദ്യരും ഉള്ള നമ്മുടെ നാട്ടിൽ ജല ശുദ്ധീകരണ ശാല (desalination plants) ഉണ്ടാക്കി ജല ശുദ്ധീകരണം നടത്തി വ്യാവസായിക ആവശ്യങ്ങൾക്കുള്ള ജലം കണ്ടെത്തിയാൽ ഒരു പരുധിവരെ ഭൂഗര്ഭ ജല ചൂഷണം തടയാം അതിനു ചിലവാകുന്ന പണവും ചെറിയ ലാഭവും വ്യവസായികളിൽ നിന്നും ഈടാക്കാം, ഇവിടെ വളരെ ചെലവ് കുറഞ്ഞ കരാറിൽ വ്യവസായം തുടങ്ങുകയും പിന്നീട് ചൂഷണം നടത്തുകയും ചെയ്യുന്ന കുടിവെള്ള കമ്പനികൾ പല നേതാക്കളുടെയും ബിനാമികളാണ് അവരിൽ നിന്നും അർഹമായ നീതി പ്രതീക്ഷിക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനായ് ഭൂഗര്ഭ ജലമെടുപ്പ് തടയുകയും അവർക്ക് ശുദ്ധീകരിച്ച വെള്ളം (കടൽവെള്ളം ) ലഭ്യമാക്കുകയും ചെയ്‌താൽ തൊഴിലവസരവും ജല ചൂഷണവും തടയാം.
ഒപ്പം ജനങ്ങളും സഹകരിക്കുക
വീടുകളിൽ മലിനീകരണ പ്ലാന്റുകളും മഴ വെള്ള സംഭരണിയും പ്രോസാഹിപ്പിക്കുക. വെട്ടി ഒപ്പിച്ച ചെടികളും വെള്ളമിറങ്ങാത്ത പുൽമെത്തയും വീടിനു അലങ്കാരമായ് സ്ഥാപിച്ചെടുക്കുമ്പോൾ അതിനു വേണ്ടി ചിലവിടുന്ന വെള്ളം വരും തലമുറയുടെ നീക്കിയിരിപ്പ് ആവാതിരിക്കാൻ ശ്രദ്ധിക്കുക .ആഡംബര കാറ് മുതൽ ഇന്റർ ലോക്കിട്ട മുറ്റം വരെ അമിതമായ വെള്ളമുപയോഗിച്ച്‌ കഴുകുന്നത് കാണാം, അത്തരം ഉപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്ടുത്തുക. സ്വന്തം കിണാരാണെങ്കിലും നിങ്ങൾ വറ്റിചെടുക്കുന്നത് അയൽകാരന്റെ കൂടി അവകാശമെന്നോർക്കുക
ടിവിയും ഫ്രിഡ്ജും എ സിയും ആയിരുന്നു ഇതുവരെ ആഡംബര ചിന്നങ്ങൾ ഇന്നത് മാറി കാവൽക്കാരനും തോട്ടക്കാരനും പരിചാരകരും എല്ലാ വീട്ടിലും വേണം എന്ന് ആഗ്രഹിക്കുന്നിടത്ത് എത്തിയിരിക്കുന്ന കാര്യങ്ങൾ. വില കൊടുത്ത് വാങ്ങാൻ ആവശ്യമായ ഉൽപന്നങ്ങൾ വിപണിയിൽ ഇല്ലങ്കിൽ പണമെന്തിനു കൂട്ടരേ..? ഉപയോഗിച്ച് വലിച്ചെറിയുന്നതിനോടപ്പം അതുണ്ടാക്കാനുള്ള വഴി കൂടി തുറക്കുക , ഉള്ളത് സംരക്ഷിക്കാനും ......
അഷ്‌റഫ്‌ എസ്സം വരിക്കോളി

ജലദിനം


ജലദിനം 

-----------------------
അന്ന് മഴവരുമ്പോൾ ആധിയായിരുന്നു
ചോർന്നൊലിക്കുന്ന മെൽകൂരക്ക് താഴെ
നിരത്തിവെക്കാനുള്ള പാത്രങ്ങളില്ലാഞ്ഞു 
അഴയിലിട്ട തുണിയുടെ പച്ച മാറാഞ്ഞ്
ഊതി ഊതി കണ്ണ് നിറയുന്ന വിറകിനെ ഓർത്ത്
വില്ല് പൊട്ടിയ കുടയുമായ് പോകുന്ന കുഞ്ഞിനെ ഓർത്ത്
ഇന്ന് മഴ കൗതുകമാണ്
നിറഞ്ഞിരിക്കാൻ വയലുകൾ ഇല്ലാഞ്ഞു
റോഡിലൂടെ പുഴയായ് ഒഴുകുന്ന മഴയെ കാണാൻ
ഓടയിലെ എച്ചിലുകൾകൊപ്പം നടന്നകലുന്ന
വഴിയാത്രക്കാരനെ കാണാൻ
ഋതുക്കൾ തെറ്റി വിരുന്നു പോകുന്നു മഴ മേഘങ്ങൾ
കാടാറുകൾ പാഴ്നിലമായി
കായലുകൾ മണി സൗധമായി
വരും തലമുറയോടെഴുതി പറയണം
ഇവിടെ ഒരു പുഴയുണ്ടായിരുന്നെന്നു

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മാർച്ച് 20, വെള്ളിയാഴ്‌ച

ഹുബ്ബു റസൂൽ

ഹുബ്ബു റസൂൽ ...........
---------------------------------

റബീഇൻ നിലാവേറ്റെൻ
മനസ്സിന്റെ ഇരുളറകൾ
ഭക്ത വൃന്ദാവന മായെങ്കിൽ..
പുണ്യ റസൂലിന്റെ സ്നേഹം നുകരുവാൻ
പൂക്കാലമെന്നിൽ വിരിഞ്ഞു വെങ്കിൽ ..

ആ പാദ ദല മേറ്റ് പുളകിതമായൊരു
മക്കാ മണൽ തരിയായെങ്കിൽ
ആ തിരു മേനിയിൽ ശീതം പരത്തിയ
തെന്നലായ് ഞാനന്ന് മാറിയെങ്കിൽ

ആ കരമെന്നും മുത്തി മണത്തൊരു
കറുത്ത ബിലാലായി പിറന്നുവെങ്കിൽ
തിരുമൊഴി മുത്തുകൾ ജീവനിൽ ചാലിച്ച
ബദറിന്റെ നിഴലായി തീർന്നെങ്കിൽ

ലോകം ഹബീബെന്നോതിയ നൂറിന്റെ
നല്ലൊരു ഖാദിമായി തീർന്നുവെങ്കിൽ
ആ തിരുവുടലിൽ തട്ടിത്തെറിച്ചൊരു
ജലകണമായ് ഞാൻ  മാറിയെങ്കിൽ

ഖൗസറിൻ ചാരത്ത് തിരുമുഖം കാണുവാൻ
കരുണ നൽകീടണേ സർവ്വ നാഥാ
നഫ്സിനായ് കേഴുന്ന മഅഷറ നേരത്ത്
ശഫാ അത്തിനർഹരിൽ ചേർക്കു നാഥാ 

രബീഇൻ ................


അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മാർച്ച് 11, ബുധനാഴ്‌ച

തുമ്പി

പൊക്കൻ (തുമ്പി )
--------------------------------
പിന്നാലെ പോകുമ്പോൾ
മിണ്ടാതെ പോകണം
അമർന്നിരിക്കുമ്പോൾ
വാലിൽ പിടിക്കണം
പിന്നെ ചിറകിലേക്കും
കയ്യിലോതുങ്ങിയാൽ
കല്ലെടുപ്പിക്കാം
വാലിൽ കെട്ടി ദൂരെ പറപ്പിക്കാം
ഉയര്ന്നു പറക്കുമ്പോൾ
നൂലിൽ പിടിച്ചു തന്നിലേക്കടുപ്പിക്കാം
നിസ്സഹായത കണ്ടു പൊട്ടിച്ചിരിക്കാം
കുതറി ഓടാൻ കഴിയാതെ
ചത്തു മലക്കുമ്പോൾ
ദൂരേ കളയാം
ഈ കാട്ടിലിനിയുമെത്ര തുമ്പികൾ
ഈ കാടെനിക്ക് സ്വന്തം
ഇതിലെ പൂത്തുമ്പിയും..........

അഷ്‌റഫ്‌ എസ്സം വരിക്കോളി

2015 മാർച്ച് 9, തിങ്കളാഴ്‌ച

മഴ

മഴ ..............(കുട്ടി കവിത )
----------------
ആകാശത്തമ്പിളി മാമനെ കണ്ടില്ല
കൂരിരുൾ മുറ്റിയ മുകിലു മാത്രം
പെട്ടൊന്നൊരച്ചയും മിന്നലും കണ്ടു
ഞാനുമ്മയെ കെട്ടിപ്പിടിച്ചു നിന്നു

തെങ്ങും കവുങ്ങും നൃത്തമാടി
തെങ്ങോലെ പട്ടോ ന്നടിച്ചു വീണു
തുള്ളിക്കൊരു കുടം വെള്ളവുമായി
മുറ്റം നിറയെ മഴയുമെത്തി
മുറ്റം നിറഞ്ഞു കവിഞ്ഞൊഴുകി
തോടും വയലും നിറഞ്ഞൊഴുകി

മഴനാരു മെല്ലെയടങ്ങിയപ്പോൾ
ചേച്ചിയെ കൂട്ടി പുറത്തിറങ്ങി
ഇറവെള്ളമൊക്കെ തടഞ്ഞു വെച്ച്
കടലാസ് തോണി യൊഴുക്കി വിട്ടു
കുഞ്ഞുടുപ്പൊക്കെ നനഞ്ഞു കണ്ടു
ഉമ്മ വടിയുമായോങ്ങി നിന്നു

തവളകൾ പേക്രോം കരഞ്ഞ നേരം
പാറ്റകളല്ലാം പറന്നു വന്നു
തീയും വെളിച്ചവും തൊട്ട് മുത്തി
ചിറകു കൊഴിച്ചവർ യാത്രയായി

അഷ്‌റഫ്‌ എസ്സം വരിക്കോളി