ആകെ പേജ്‌കാഴ്‌ചകള്‍

2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മരണ വേദന

മരണ വേദന .........
------------------------------
ശുഭ്ര വസ്ത്ര മാലാഖ
കുത്തിയിറക്കിയ
സാന്ത്വന തുള്ളികൾ
സിരകളിൽ നിറഞ്ഞിട്ടും
വേദനകൾ കൂട്ടാകാതെ
മസ്തിഷ്കത്തിൽ
പ്രകമ്പനം കൊള്ളിക്കുന്നു

ആർത്തിയോടെ കഴിച്ച
ഭക്ഷണങ്ങൾ
ചെരിഞ്ഞ കുപ്പിയിലെ
തുള്ളികളായതും
വെട്ടിപിടിച്ച സാമ്രാജ്യം
മരുന്ന് മണക്കുന്ന
മുറിയായ് തീർന്നതും
എത്ര പെട്ടന്നായിരുന്നു

നോവുകൾ നൽകിയ
ഇടവേളയിൽ
അയാൾ മയക്കത്തെ
പുൽകിയപ്പോൾ
നിഷേധങ്ങൾ തലയുയർത്തി നിന്ന
യവ്വന നാളുകൾ
ഓർമ്മയുടെ താളുകളിൽ ചുവപ്പ് വരയിട്ടു
നൃത്തം ചവിട്ടി

തിരുത്താനോരല്പം ആയുസ്സിനായ്
കെഞ്ചിയ വാക്കുകൾ
കൊട്ടിയടക്കപെട്ട വാതിലിൽ
തട്ടി പ്രതിധ്വനിച്ചു

നീരുണങ്ങിയ നാവിൽ ഒരിറ്റു
നനവ്‌ നൽകാൻ മക്കളില്ല
അവർ അയാൾ വിട്ടേച്ചു പോയ
കളിപ്പാട്ടത്തിൽ വ്യാപ്രിതരാണ്

തക്കീതുകാരന്റെ വാക്കുകൾ
അയാൾ വീണ്ടും ഓർത്തെടുത്തു
പ്രായമില്ലാത്ത മരണ വിളിക്ക്
കാലമില്ലാതൊരുക്കം വേണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

സർജൻ ...

സർജൻ ............
-------------------------------------

വൃഷ്ണ സഞ്ചിയിലെ നിറം മാറ്റം മുജീബിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു അങ്ങിനെയാണ് മുജീബ് ഒരു സർജനെ കണ്ടത് പരിശോധനയിൽ വൃഷ്ണ സഞ്ചിക്ക് നിറം മാറ്റം ഉണ്ടെന്നു മനസ്സിലായി അദ്ദേഹം ഒരാഴ്ചത്തെ മരുന്ന് കുറിച്ച് കൊടുത്ത് പറഞ്ഞു 

"പേടിക്കാനില്ല ഇതുകൊണ്ട് സുഖമാവും"

ഒന്ന് രണ്ടു ദിവസം നീല നിറം കാണാനില്ല അയാൾ സന്തോഷിച്ചു പക്ഷെ അടുത്ത ആഴ്ച വീണ്ടും നീല നിറം പ്രത്യക്ഷപ്പെട്ടു വളരെ സങ്കടത്തോടെ മുജീബ് വീണ്ടും സർജനെ സമീപിച്ചു

"Sorry I think it is little bid complicated
വൃഷ്ണത്തിലെ അണുബാധയാണ് ഇതിനു കാരണം
ഓക്കെ നമുക്ക് വിശദമായി ഒന്നു പരിശോധിക്കാം" ഡോക്ടർ പറഞ്ഞു ,

സ്കാനിങ്ങും എക്സറയും രക്ത പരിശോധനയും നടത്തി കാലിയായ കീസയുമായി മുജീബ് വീണ്ടും സര്ജന്റെ മുറിക്കു മുന്നിൽ കാത്തിരുന്നു.. റിപ്പോർട്ട്‌ വിശദമായി നോക്കുമ്പോൾ ഡോക്ടർ മുജീബിനെ തന്നെ നോകുന്നുണ്ടായിരുന്നു ഉള്ളിലെ ഭയം അടക്കി അയാൾ ചോദിച്ചു

"ഡോക്ടർ വിശേഷിച്ചു എന്തങ്കിലും ...."

"നിങ്ങളുടെ ഒരു വൃഷ്ണം ഉടനെ നീക്കം ചെയ്യണം അല്ലങ്കിൽ രോഗം മാറിപ്പോവാൻ സാദ്യതയുണ്ട്"

തനിക്ക് മുമ്പിലുള്ളതൊക്കെ കറങ്ങുന്നതായും കണ്ണിൽ പൊന്നീച്ച പറകുന്നതായും അയാൾക് അനുഭവപെട്ടു

"ഹേ പേടിക്കനോന്നുമില്ലേ ഇതൊരു നിസ്സാര ഓപറേഷനാണ്. ഞാൻ തന്നെ ഒരുപാട് പേർക്ക് ചെയ്തിടുണ്ട്. 24 മണിക്കൂർ കൊണ്ട് നിങ്ങള്ക്ക് വീട്ടിലേക്ക് പോകാൻ 6 ആഴ്ച കൊണ്ട് നോർമൽ ആവും "

ഡോക്ടർ "രോഗം മാറിപ്പോകും" എന്ന് പറഞ്ഞതിന്റെ പൊരുൾ അയാൾ മനസ്സിലാകിയത് കൊണ്ട് വേറെ വഴിയൊന്നും ആലോചിച്ചില്ല ഒപറെഷന് തയ്യാറായി..
മുറിവ് ചെറുതാണെങ്കിലും ചെലവ് വളരെ കൂടുതലായിരുന്നു. പല ആവശ്യങ്ങൾക്കും എടുകാതെ വെച്ച നോട്ടു കെട്ടുകൾ അയാൾ അതിനു വേണ്ടി ചിലവഴിച്ചു

ഓപറേഷൻ കഴിഞ്ഞു ഒന്ന് രണ്ടു മാസം ഒരു പ്രയാസവും ഇല്ല ഒറ്റ വൃഷ്ണവുമായി അയാൾ ജീവിച്ചു പോന്നു . അങ്ങിനെ ഒരു ദിവസം വീണ്ടും അടുത്ത വൃഷ്ണവും നിറ മാറ്റം വന്നു നേരത്തെ വന്ന അതെ നീല നിറം. അയാൾ വല്ലാതെ പേടിച്ചു തന്റെ കയ്യിലെ പണം തീരുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങിനെയാണ് അയാൾ നാട്ടിലെ പൊതു ചികിത്സ ചെയ്യുന്ന പപ്പു ഡോക്ടറെ കാണാൻ തീരുമാനിച്ചത്. രോഗികൾ രോഗ ലക്ഷണം അല്ലാതെ രോഗം പറയുന്നത് ഇഷ്ട പെടാത്ത ഡോക്ടർ ഇയാളുടെ മുൻ ചരിത്രം കേൾകാൻ നിൽകാതെ പരിശോധന തുടങ്ങി.

"ഹും ഇത് എല്ലാ ദിവസവും ഇങ്ങനെ കാണാറുണ്ടോ"

"ഇല്ല ഡോക്ടറെ ആഴ്ചക്ക് രണ്ടൂന്ന് ദെവസം കാണും പിന്നെ കുറച് ദെവസം കയിഞ്ഞാ പിന്നേ ബെരും"

"സൂസീ..... " അയാൾ സിസ്റ്റരെ വിളിച്ചു .

"കുറച്ചു സ്പിരിറ്റും അല്പം കോട്ടനും കൊണ്ടുവാ ... "

ഡോക്ടർ വൃഷ്ണ സഞ്ചി സ്പിരിറ്റ്‌ ഉപയോഗിച്ച് നന്നായി തുടച്ചു കളർ തുടച്ചെടുത്തു ശേഷം ഇങ്ങനെ പറഞ്ഞു

"ഒന്നുകിൽ നീ ഈ നീല ജീൻസ് ഒഴിവാക്കുക അല്ലങ്കിൽ ഒരു നല്ല ഷട്ടി ഇട്ടു ശീലമാകുക"

അന്താളിച്ചു നിന്ന മുജീബിന്റെ മുതുകിൽ തട്ടി ഡോക്ടർ പറഞ്ഞു.

"ഡോ പേടിക്കണ്ട നിന്റെ ജീൻസിനാണ് കുഴപ്പം"

അപ്പോൾ മുജീബ് ആ സർജനെ കുറിച്ചും നഷ്ടപെട്ട മണിയെ കുറിച്ചും ചിന്തിക്കുകയായിരുന്നു



അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

നടതള്ളൽ.....

നടതള്ളൽ ......
-------------------------------
അമ്മയെ തല്ലുന്നു മക്കൾ
അച്ഛനെ കൊല്ലുന്നു മക്കൾ
അമ്മയെ നടതള്ളി അച്ചിയോടപ്പം
വാഴാൻ കൊതിക്കുന്നു മക്കൾ

മുറിവേറ്റ് തേങ്ങുന്ന അമ്മക്കിളിയുടെ
സ്വരമേറ്റുണരുന്നു മർത്യൻ
നിത്യവും കാണുന്ന വേദന കാഴ്ചകൾ
അന്ധനായ്‌ തീർക്കുന്നു വീണ്ടും

നാവുണങ്ങുമ്പോൾ ജീവൻ നുണയിച്ച
പിച്ചവെക്കുമ്പോൾ താങ്ങായ് പിടിച്ച
കണ്ണുറങ്ങുമ്പോൾ മനസ്സുറങ്ങാതെ
ചിറകുവിരിച്ചു കാത്തോരമ്മ
വഴിയിൽ കിടന്നു കരഞ്ഞിടുന്നു

കഷ്ടം സഹിക്കാതിഷ്ടം ഭരിക്കുവാൻ
വ്യാമോഹിയായ് നടന്നിടല്ലേ
ഇഷ്ടങ്ങളൊക്കയും നഷ്ടമായ് തീരുന്ന
ശിഷ്ടായുസെന്നും നിനക്കുമുണ്ടേ



അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച

വാത്സല്യം ...

വാത്സല്യം ......................

അമ്മ കുഴച്ച ചോറുരുളക്കായ്
അറിയാതെ ഞാനൊന്ന് നാവു നീട്ടി
അമ്മതൻ കയ്യിലെ ചോറിന്റെ മാധുര്യം
അമ്മിഞ്ഞ പാലായ് നിറഞ്ഞു നിന്നു

തൈലം മണക്കുന്ന തലയണ നീക്കി
ചാരത്തിരിക്കുവാൻ തലചെരിച്ചു
ഉരുളകളോരോന്നായ്
വായിൽ നുണയവേ
അക്ഷരമില്ലാത്ത കഥ പറഞ്ഞു

മാത്രകൾ കൂട്ടിയ കൂടുകൾ കാണിച്ചു
തൈലം വറ്റിയ കുപ്പികൾ കാണിച്ചു
വേദന പായുന്ന കാലുകൾ കാണിച്ചു
കുഞ്ഞിനെപ്പോലെ ചിരിച്ചു നിന്നു

ആദ്യവുമന്ത്യവും തെറ്റിപറയുമ്പോൾ
സ്വയമേ ചിരിച്ചു തലകുനിക്കും
മങ്ങിയ കണ്ണുകൾ കണ്ണിൽ തറപ്പിച്ചു
സ്നേഹം ചുരത്തി തുളുമ്പി നിന്നു

നാലു പത്താണ്ട് മറന്നൊരു കുഞ്ഞായ്
ഞാനമ്മതൻ മടിയിൽ ചാഞ്ഞുറങ്ങി
വിറയാർന്ന കൈകളെൻ
തലയിൽ തലോടുമ്പോൾ
ആകാശ ഭൂമികൾ സ്വന്തമായി

അമ്മതൻ വാത്സല്യമേറ്റു കിടക്കുവാൻ
നന്മകൾ ഹൃത്തിൽ ബാക്കിവേണം
കുഞ്ഞായിരുന്നപ്പോൾ നേടിയ കാരുണ്യം
തിരികേ കൊടുക്കാൻ മനസ്സ് വേണം


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ഇരുളും വെളിച്ചവും ..

ഇരുളും വെളിച്ചവും
--------------------------
സൂര്യനുദിചു വരുന്നത് കണ്ടു
മുകിലുകളോടിയൊളിച്ചു
അന്ധത മുറ്റിയ നടവഴിയാകെ
വെള്ളി വെളിച്ചം തൂകി

സംസ്കാരങ്ങൾ കോട്ടകൾ കെട്ടി
മാനം മുട്ടെ വളർന്നു
വിദ്യ നടിച്ചു നടക്കും മർത്യൻ
കാലുകൾ നാലായ് കുത്തി
മുന്നോട്ടാഞ്ഞു വളർന്നത് പോലെ
പിന്നോട്ടോടി നശിച്ചു

റോഡിൽ കുടിലിൽ അമ്മത്തണലിൽ
കഴുകൻ പാറി നടന്നു
എല്ലും തോലുമതാണെന്നാലും
പെണ്ണിനു ശരണമസാദ്യം
മദ്യമിരുട്ടിയ കണ്ണുകളച്ഛന്‍
മാറിൽ കുത്തിയിറക്കി
സ്വന്തം ചോരയിൽ കാമം
തീർത്തിട്ടിടമുറിയാതെ കരഞ്ഞു

പലിശയിൽ മുങ്ങിയ സമ്പത്താകെ
ലഹരിയിൽ ശാന്തത തേടി
ആൾ ദൈവങ്ങൾ വിഹിതം പറ്റി
പ്രാർത്ഥന ചൊല്ലിയുറക്കി

ദുശ്ശീലങ്ങൾ വെട്ടിമുറിച്ച്
അഗ്നിക്കിരയായ് നൽകേണം
ആൾദൈവങ്ങളെ ചേർത്ത് പിടിച്ചു
നരക കുഴിയിലെറിയേണം

അഷ്‌റഫ്‌ എസ്സം വരിക്കോളി





2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

പ്രവാസി .....

പ്രവാസി .....................
------------------------------------

സ്വപ്നവും മോഹവും വിറ്റു പെറുക്കി 
സ്വർണം വിളയുന്ന നാട്ടിലെത്തി  
ഒട്ടക കൂട്ടങ്ങള്‍കൊപ്പം നടന്നു ഞാന്‍ 
അത്തറിന്‍ മണമുള്ള പണ മയച്ചു 

തലയിലുമുടലിലും പ്രായം വരച്ചിട്ടു 
കീശയിൽ ശൂന്യത ബാക്കിയായി 
ഓടിട്ട വീടൊന്നു മാറ്റി പണിതു 
എങ്ങാന്നൊരുത്തിക്ക് താലിയും കെട്ടി 
ഇരുകര നിന്നുകൊണ്ടായുസ്സ് തീർത്തു 
സ്നേഹങ്ങളൊക്കയും വിതുമ്പി കഴിഞ്ഞു 

കൂടെ പിറപ്പിനു സന്തോഷ മേകുവാന്‍
കൂടും കുടുംബവും വിട്ടിറങ്ങി
കിട്ടുന്ന തൊക്കെയും നൊട്ടിപ്പെറുക്കി 
വീട്ടിലും നാട്ടിലും നന്മയേകി..

ഓര്‍ത്തില്ല യവരാരുമിതുവരെ 
വാടിക്കരിഞ്ഞയെൻ 
സ്വപ്നവും മോഹവും 
കണ്ടില്ലവരാരുമെന്റെ 
തലയണ നനഞ്ഞരാവുകൾ 
കെട്ടില്ലോരുത്തരുമെന്റെ 
മനസ്സിന്റെ തേങ്ങലുകൾ 

തിരികേ നടക്കുവാന്‍ 
മോഹമുണ്ടെന്നാലും
തിരിച്ചറിഞ്ഞീടുന്നു ഞാന്‍ 
സ്വര്‍ണം വിളയിച്ചോരാ ജന്മ ഭൂമിയില്‍
കാച്ചില്‍ മുളപ്പിക്കാനശക്തനെന്ന്‍


അഷ്‌റഫ്‌ എസ്സം.വരിക്കോളി

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഹജ്ജ്

ഹജ്ജ് ......................
--------------------------------------
കരയടിക്കാത്ത രണ്ടു തുണിയിൽ
ഉടൽ ഇഹറാമിൽ പൊതിഞ്ഞു
തുന്നികെട്ടാത്ത പാദ രക്ഷയും
തുറന്നിട്ട തലയുമായ്‌ ജനസാഗരം
പ്രഭുവിനും പ്രജക്കുമൊരെ വേഷം
ജന ലക്ഷങ്ങളിൽ ഒരേ മന്ത്രം
ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്ക്
ലബ്ബാഇക ലാ ശരീക്ക ലക് ...
ദുനിയാവിന്റെ ആവലാധികൾ മറന്നു
സ്വർഗ്ഗത്തിനായ് കേഴുന്നവർ
കഅബാലയത്തിൽ പ്രദക്ഷിണം ചെയ്തു
ചുംബന മുദ്രകൾ കാട്ടുമ്പോൾ
ഹജറുൽ അസ് വദും ഹിജിര് ഇസ്മായിലും
പുളകിത മാവുന്നു
സഫാ മർവ്വകൽ തക്ബീര് ചൊല്ലുന്നു
ജബലുറഹമയിൽ നബി വചനങ്ങൾ
മാറ്റൊലി കൊള്ളുന്നു
അറഫയുടെ ശാന്തതയിൽ
സ്വര്ഗ്ഗത്തിനായുള്ള തേങ്ങലുകൾ
പാപമോചനത്തിന്റെ നിലവിളികൾ
രാവ് പാർക്കുന്ന മിനയിൽ
ഭക്തിയുടെ മന്ത്രോച്ചാരണങ്ങൾ
മുസ്തലിഫയുടെ കല്ല്‌ കുത്തുന്ന മലയിൽ
സാത്താന് കല്ലൊരുക്കുന്നു
അങ്ങകലെ ജമ്രയിൽ
ഭക്തർ എറിഞ്ഞു തീർത്ത
തിന്മയുടെ ശരമേറ്റ് സാത്താൻ
എരിപൊരികൊള്ളൂന്നു
ഒടുവിൽ
നിർമ്മല ഹൃദയനായ് "വിദാ" ചുറ്റുമ്പോൾ
പോയകാലത്തിന്റെ പാപക്കറകൾ
മഞ്ഞു മലകളായ് ഉരുകിയൊലിക്കുന്നു
ശിഷ്ട കാല മീ വിശുദ്ധി കാത്തുവെന്നാൽ
വിജയമവർക്ക് സ്വന്തം


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

ഖുർബാനി

ഖുർബാനി .........
--------------------------------
ശീലങ്ങളൊക്കയും ശീലമായ് നിൽക്കവേ
ബലിമൃഗം വെറുതെ പിടഞ്ഞു മരിക്കുന്നു
വേദവാക്യങ്ങൾ ജീവനിൽ തട്ടാതെ
തക്ബീർ മുഴക്കി പള്ളികൾ നിറയുന്നു

നമ്രൂദ് നാട്ടിൽ തീകുണ്ഡം തീർക്കുന്നു
ഇബ്രാഹിം വീട്ടിൽ ഓടിയൊളിക്കുന്നു
മുതലുകളരുമയായ് താലോലിചീടുന്നു
കല്പനകളത്രയും തിരസ്കരിചീടുന്നു

ഹജ്ജുകൾ ടൂറുകളായിടുമ്പോൾ
ഹാജി നാമത്തിനായ് ഹാജത്ത് മൂത്തവൻ
വേഷങ്ങളൂരി തിരുനാട്ടിലെത്തുന്നു
ജീവിതം മാറാത്ത കർമ്മങ്ങളത്രയും
പെരിനായുള്ള ഗജസ്നാന മാവുന്നു

ബലിയർപ്പിചീടുക ശീലങ്ങളത്രയും
നന്മയുടെ വഴിയിൽ മുന്നേ നടക്കുക
പെരുന്നാൾ വെളിച്ചത്തിൽ
ചാർച്ചയെ ചേർക്കുക
ധർമ്മം കൊടുത്ത് നീ അധർമ്മം തടയുക

അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

വസീയത്ത്

വസീയത്ത് 
=======================
അച്ഛന്റെ മണമുള്ള മാവറുക്കുമ്പോൾ 
കൈ വിറച്ചില്ലല്ലോ  പോന്നു മോനെ 
റബ്ബറും തൈതോപ്പും വീതിച്ചെടുക്കുക 
സ്നേഹ ബന്ധങ്ങൾ മുറിച്ചിടല്ലേ 

അഞ്ചാളതഞ്ചിടത്ത്‌ വീട് വെച്ചീടുക 
അമ്മയുടെ കഞ്ഞിയെന്നും മാറ്റി വെക്കുക 
കൂടപ്പിറപ്പുകൾ കൂടെയുണ്ടാവണം 
ഉരിയരി വെച്ചാൽ കൂടി കഴിക്കണം 

ഭാഗങ്ങള്‍ ഭാഗമായ് തീരുന്നതിന്‍ മുമ്പ് 
ഈ മരക്കട്ടിലെനിക്ക് വേണം 

ആത്മാവുറങ്ങുന്ന  ഈ കൊച്ചു മുറിയിൽ 
അച്ഛന്റെ ശബ്ദങ്ങൾക്കൊപ്പം നടക്കുവാൻ 
ശാന്തമായ് എന്നെ ഉറക്കിക്കിടത്തുക 

വൃദ്ധാലയങ്ങൾ പേടിപ്പെടുന്നു 
പണത്തിന്റെ ചൂടിൽ കരുണ വറ്റുമ്പോൾ 
അച്ഛൻ കൊളുത്തിയ മണ്‍ചിരാതുകൾ
ഊതി ക്കെടുതരുതെൻ പൊന്നു മക്കൾ

അഷ്‌റഫ്‌ എസ്സം. വരിക്കോളി

2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

കിഞ്ചന വർത്തമാനം

കിഞ്ചന വർത്തമാനം
-------------------------------
കുടയുണ്ടോ കൂട്ടരേ
തോരാത്ത മഴയിലെൻ
തലയൊന്നൊളിപ്പിക്കാൻ
വടിയുണ്ടോ കൂട്ടരേ 
ഓടകൾ പൊട്ടിയൊഴുകുന്ന
നടപ്പാതയിൽ പാദമിടറാതെ
യക്കരയെത്തുവാൻ
വിളക്കുണ്ടോ കൂട്ടരേ
വഴിവിളക്കുകളണഞ്ഞു പോയ കണ്ണിൽ
ഇത്തിരി വെട്ടം നൽകുവാൻ
ഒരു തുണ്ട് പഞ്ഞിയുണ്ടോ കൂട്ടരേ
ആർത്തിയുടെ ഇടിമുഴക്കങ്ങൾ കേട്ട്
കാതു പൊട്ടാതിരിക്കാൻ
വളയാത്ത നട്ടെല്ല് കിട്ടുമോ കൂട്ടരേ
ചുമരുകൾ തകർന്ന നാടിന്റെ 

മേൽകൂര താങ്ങുവാൻ ......?





അഷ്‌റഫ്‌ എസ്സം വരിക്കോളി
 —

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

സ്വപ്നം ...



നിദ്രയുടെ താഴ്വരയിൽ
ചിന്ത പുതച്ചുറങ്ങുന്നേരം
സ്വപ്നത്തിൻ മണി മുറ്റത്ത്
പിഞ്ചൊമന വിരുന്നു വന്നു

കൈകാലുകൾ ആംഗ്യം കാട്ടി
ഒരു പാട് കഥകൾ ചൊല്ലി
കളിപ്പാട്ടമൊളിക്കും കണ്ണിൽ
പുഞ്ചിരിയുടെ വർണ്ണംകണ്ടു

കാൽമുട്ടുകൾ തറയിൽ കുത്തി
നാലഞ്ചടി ദൂരം പോയി
ഒളികണ്ണാൽ തിരിഞ്ഞു നോക്കി
പാൽ പുഞ്ചിരി തറയിൽ വീണു

പിച്ച വെച്ചോടിപ്പോകാൻ
ആശകളുണ്ടെന്നാലും
വീഴാതെ നടക്കാനിനിയും
ഒരുപാട് പാഠം ബാക്കി

സമയമണി ബഹളം വെച്ചു
സ്വപ്നവും മുറിഞ്ഞു പോയ്
ഇരുൾമൂടിയ ചുവരുകൾക്കുള്ളിൽ
ഞാനുമെൻ ദുഖവും മാത്രം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

കൊച്ചു കൊച്ചു മോഹങ്ങൾ

കൊച്ചു കൊച്ചു മോഹങ്ങൾ
-----------------------------------
കാലത്തിറങ്ങാനൊരു ജോലി വേണം
കേറിക്കിടക്കാനൊരു കൂര വേണം
കൂരയിലൊരു പിടി ചോറ് വേണം
തെറ്റുകൾ ചൂണ്ടാനോരമ്മ വേണം

നോവുകൾ നുള്ളാനൊരു പെണ്ണ് വേണം
പെണ്ണിന്റെ കയ്യിലൊരു കുഞ്ഞു വേണം
കുഞ്ഞിനുടുക്കാൻ കോടി വേണം
കീശയിലതിനൊരു ഗാന്ധി വേണം

കൊല്ലാതെ കക്കാതെ നേടിടേണം
വല്ലായ്മ ചൊല്ലാതെ നിലനിൽക്കണം
മതിലുകളതിരുകൾ തീര്ത്തിടുമ്പോൾ
ആകാശം പോലൊരു മനസ്സ് വേണം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

അമ്മ ..

അമ്മ ....
=====================
നിശ്ചല ദേഹത്തിനുടമായായിന്നമ്മ
വാര്‍ദ്ധക്യ വണ്ടിയില്‍ ദുഖിചിരിക്കുന്നു 
കാലന്റെ കാലൊച്ച കേട്ടെന്നുരിയാടി 
ശോഷിച്ച കണ്ണുകൾ നിറഞ്ഞിടുന്നു 

അന്നെന്റെ ബാല്യത്തിൽ
കീറോല കൂട്ടമിൽ നീരാട്ടിടുന്നേരം
മുള്ളിയും തുള്ളിയും അമ്മ തന്‍ കൈ കൊണ്ട്
പേട്ടടി വാങ്ങി കരഞ്ഞതും
തോളില്‍ പിടിച്ചെന്നെ പൊക്കിയെടുത്തതും
ചുംബന മുദ്രകള്‍ തുരു തുരെ തന്നതും
ഗദ്ഗദ ചിത്തനായ് ഒര്‍ത്തിടുന്നു

രാപ്പനി വന്നപ്പോള്‍ കണ്ണിമ ചിമ്മാതെ
കൂടെ യിരുന്നതാ ണീയമ്മ ...
ഇന്നലെ യന്തിക്കിരുട്ടില്‍ കിടന്നു
തൊണ്ട വരണ്ടു കരഞ്ഞമ്മ
ഈ കയ്യ് കൊണ്ടെന്റെ വായില്‍ നുണയിച്ച
അമ്മിഞ്ഞ പാലും കരിഞ്ഞു പോയി

തെക്കോട്ടെടുകുമ്പോള്‍ തീ തിരി വെക്കുവാന്‍
മക്കളെ നിങ്ങളെന്‍ കൂടെ വേണം
പ്രായം വരുന്നേരം ചണ്ടിയായ് തള്ളാതെ
സ്നേഹ പുതപ്പിനാല്‍ മൂടിടെണം ......

ശോഷിച്ച കൈകളാല്‍ തലയില്‍
തടവിക്കൊണ്ടമ്മ പറഞ്ഞതും
ഹൂം..കാര മുരുവിട്ടെൻ പെണ്ണ് പറഞ്ഞതും
ഇന്നിന്റെ ചിത്രമായ്‌ വരച്ചു വെക്കാം ...


അഷ്‌റഫ്‌ എസ്സം. വരിക്കോളി