ആകെ പേജ്‌കാഴ്‌ചകള്‍

2017 ഓഗസ്റ്റ് 30, ബുധനാഴ്‌ച

ഹാജത്ത്

ഹാജത്ത്
---------------------- രചന: അഷറഫ് എസ്സം വരിക്കോളി

മനസിലൊരാശയുണ്ട്
മരിക്കാതെ കിടക്കുന്നു
മക്കാ മുസല്ലയിലൊരു
സുജൂദ് ചെയ്യാൻ.
ഹജ്ജിന്റെ കീർത്തനം
ചൊല്ലിപ്പറക്കുന്ന
പറവയോടപ്പം പറന്നീടണം

കഅബ വലം വെച്ച്
ഹജറിനെ മുത്തണം
സഫായും മർവ്വായും
മുന്നിലെത്തുമ്പോൾ
ത്യാഗസ്വരൂപിയാം
ഹാജറ ബീവിയെ
ഖല്ബിലെ കണ്ണാലെ
കണ്ടീടണം


നീരുറ വറ്റാത്ത
സംസം കിണർ നോക്കി
ജല്ല ജലാലിനു
തക്ബീർ ചൊല്ലണം


പുണ്യ റസൂലിന്റെ
പാദം പതിഞ്ഞൊരു
മക്കാ മണലിലൂടൊന്നു
നടക്കേണം


അറഫയുടെ മണലിൽ
തൗബ മഴ പെയ്യുമ്പോൾ
പ്രാർത്ഥനകൾ ചൊല്ലി
ഖൽബുരുകി നിൽക്കണം

മിനായിൽ ചെന്ന്
രാപ്പാർക്കണം
തൗബയാൽ കണ്ണ്
നിറഞ്ഞീടണം
പാപങ്ങളൊക്കെ
ഇറക്കി വെച്ച്
കഅബ വലം വെച്ച്
കുഞ്ഞായി മടങ്ങണം

മുത്ത് റസൂലിന്റെ
റൗള കാണാൻ
പുണ്യ മദീനയിൽ
വിരുന്നു പോണം
റൗളാ ഷെരീഫെന്നിൽ
കുളിരു പെയ്യുമ്പോൾ
ഹംദും സ്വലാത്തും
മൊഴിഞ്ഞിടേണം

2017 ഓഗസ്റ്റ് 15, ചൊവ്വാഴ്ച

ഹേ ജനങ്ങളെ

ഹേ ജനങ്ങളെ 
-----------------------------------------✍️അഷ്‌റഫ് എസ്സം 
സ്വാതന്ത്ര്യ ദിനം കഴിഞ്ഞു 
ത്രി വർണ പതാകക്കും, 
"നാനാത്വത്തിൽ ഏകത്വത്തിനും" 
ഇനി വിശ്രമിക്കാം. 
അവരവരുടെ പതാകകൾ ചുമലിലേറ്റി 
നാല് വഴി പിരിഞ്ഞു പോവുക. 
ചെങ്കോട്ടയിൽ കേട്ടത് മറന്നേക്കുക. 
ജാതിയും മതങ്ങളും ഇസങ്ങളും 
പകുത്തെടുത്ത മണ്ണിലൂടെ 
പട്ടിണിയുടെ നെഞ്ചിൽ ചവുട്ടി 
കടന്നു പോവുക 
ശ്വാസം കിട്ടാതെ മരിച്ചുപോയ കുഞ്ഞുങ്ങൾ 
നിങ്ങളുടെ വഴി മുടക്കാതിരിക്കട്ടെ.
ആതുരാലയങ്ങളുടെ അറവു ശാലയിൽ നിന്നും 
വിഹിതം വാങ്ങാൻ മറക്കരുത് 
വിദ്യ വിൽപ്പനക്ക് വെച്ചവന്റെ 
പുത്തൻ നോട്ടുകൾ എണ്ണുമ്പോൾ 
ഗാന്ധിത്തല കണ്ണിൽ പെടാതെ നോക്കണം 
മദ്യ മുതലാളി മാരുടെ 
കാരുണ്യം കൊണ്ട് നേടിയ 
സ്ഥാന മാനങ്ങൾ മറന്നു പോകരുത് 
ആധാർ ഇല്ലാതെ മരിച്ചവന്റെ ശവം 
നിങ്ങളെ അലോസരപ്പെടുത്താതിരിക്കട്ടെ 
എന്ത് കഴിക്കണം എന്ത് ഉടുക്കണം 
എന്ന് തർക്കിച്ചു നമുക്ക് കഴിയാം 
ഭാരതത്തിന്റെ അവസാന ശ്വാസവും 
ഭീമൻ കയ്യിൽ എത്തും മുമ്പ് 
നമുക്ക് ഒന്ന് കൂടി വിളിക്കണം 
മഹാത്മാ ഗാന്ധി കീ ............
ഭാരത് മാതാക്കീ................
ആഗസ്ത് ഇനിയും വരും 
ചെങ്കോട്ടയിൽ പ്രസംഗിക്കും 
ജനം കയ്യടിക്കും 
വന്ദേ മാതരം ഉച്ചത്തി പാടും...................... .!
ശുഭ രാത്രി 
അഷറഫ് എസ്സം വരിക്കോളി

2017 ഓഗസ്റ്റ് 12, ശനിയാഴ്‌ച

അതൃപ്തി
-----------------------#കവിത : അഷ്‌റഫ് എസ്സം
മോങ്ങളുടെ മുലക്കണ്ണിൽ
ചെന്നിനായകം പുരട്ടണം
കുന്നോളം മോഹിച്ചു കിട്ടിയ
കുന്നിക്കുരുവിനെ
നിരാശയിൽ മുക്കി കൊന്ന
അതിമോഹത്തെ മുക്കാലിയിൽ
കെട്ടിയിട്ടു തല്ലണം
കറുപ്പിനെ വെളുപ്പാക്കാനും
രണ്ടു നിറം കൊണ്ട് മഴവിൽ തീർക്കാനും
മനസ്സ് മന്ത്രിക്കുമ്പോൾ
നേരിന്റെ കണ്ണാടി വാതിൽ
പതിയെ തുറക്കണം
നിരാശയുടെ കൊടുങ്കാറ്റ്
മനസ്സിൽ ഓളം തല്ലുമ്പോൾ
വിവേകത്തിന്റെ തീരത്ത്
ആർത്തിയുടെ കൗപീനം വലിച്ചെറിയണം
വളപ്പൊട്ടും മഞ്ചാടിക്കുരുവും
കൗതുകം തീർത്ത ബാല്യം
പൂമ്പാറ്റകൾക്ക് ദാനം ചെയ്യണം
കാടും മലയും താണ്ടി വരുമ്പോൾ
അതൃപ്തിയുടെ ഹേതു ചോദിക്കണം.
എന്നിട്ട്
നിലാവിന്റെ നെറ്റിയിൽ എഴുതി വെക്കണം
ആറടിക്കുഴിവരെ ആശിച്ചു കൊള്ളുക
അഷ്‌റഫ് എസ്സം വരിക്കോളി