ആകെ പേജ്‌കാഴ്‌ചകള്‍

2014 ജൂൺ 24, ചൊവ്വാഴ്ച

പുണ്യങ്ങളുടെ പൂക്കാലം

പുണ്യങ്ങളുടെ പൂക്കാലം
------------------------------
നിന്റെ കരാള ഹസ്തങ്ങൾ അഴിച്ചു വിടുക
മനസ്സിൽ കുളിര് കോരിപെയ്യുന്ന
ധർമ്മ മഴയൊന്നു കൊണ്ടോട്ടെ ഞാൻ
കാത്തിരുന്നു ഞാൻ പഥികനെപ്പോലെ
നിന്റെ ഇഛകൾക്കപ്പുറമൊരു ജീവിതമാടുവാൻ
തേഞ്ഞു മാഞ്ഞ് പോയയെൻ
ആയുസ്സിൻ പലകയിൽ
ശിഷ്ട ഭാഗമെങ്കിലുമെനിക്ക്
കഴുകി തുടച്ചെടുക്കണം
നിന്റെ വഴിയിലെൻ സഞ്ചാരം കറുപ്പിച്ച
ആത്മാവിലൊരു വെള്ള നൂൽ പൂശണം
ഇരുട്ട് മുറിയോലൊരു തിരി വെളിച്ചം കൂടി
ഈ ജഡത്തിനൊപ്പം ചേരണം
നിന്റെ സുഖലാളനങ്ങളിൽ മറന്നു വെച്ച
വേദ വാക്ക്യങ്ങൾ നെഞ്ചോട്‌ ചേർത്ത്
ഭക്തിയുടെ മൂശയിൽ പൊലിപ്പിച്ചെടുക്കണം
എന്നെ വിട്ടേക്കുക
നന്മയുടെ പൂ മഴ കാണുന്നു ഞാൻ
തിന്മയുടെ തീരങ്ങളിലേക്ക്
എന്നെ തിരികെ വിളിക്കരുത്
തൌബയുടെ വെള്ള വസ്ത്രമണിഞ്ഞു
ഞാനുമീ മഴ കൊള്ളട്ടെ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജൂൺ 16, തിങ്കളാഴ്‌ച

എന്റെ വിദ്യാലയം

എന്റെ വിദ്യാലയം
----------------------------
ഈ മണലാരണ്യ മാണെന്റെ വിദ്യാലയം
ഓലമേഞ്ഞ പള്ളിക്കൂടങ്ങൾ പറയാത്ത
ചന്തു മാഷിന്റെ ചൂരൽ മൊഴിയാത്ത
വീട്ടിലില്ലാത്ത നാട്ടിലില്ലാത്ത
സ്നേഹത്തിന്റെ കരുണയുടെ
ഭാഷ ദേശ ജാതിയതിരുകളില്ലാത്ത
ഒരുമയുടെ  പുണ്യം പഠിപ്പിച്ച പാഠശാല

വേദന തളർത്തിയ
എന്റെ മലയാളി പെരുമയിൽ
തൈലം പുരട്ടി തടവി
സാന്ത്വനിപ്പിച്ചവൻ നേപ്പാളി

താങ്ങായ് പിടിച്ചിരുത്തി
വായിൽ അന്നമൂട്ടി തന്നവൻ ബംഗാളി
രണ്ടടി നടക്കാൻ തോള് തന്നതെ-
ന്നമ്മക്ക് പിറക്കാത്ത മലയാളി

ചൊദിച്ചില്ലവരാരും
കടപ്പാടോ നോക്ക് കൂലിയോ  ..

ആയുസ്സിന്റെ നല്ല ചീന്തുകൾ
ഉടപ്പിറപ്പുകൾക്ക് പങ്ക് വെച്ചപ്പോൾ
അവശതയിലവർ കാത്ത് വെച്ചത്
അസംതൃപ്തിയുടെ പ്രാക്കുകൾ മാത്രം



അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജൂൺ 9, തിങ്കളാഴ്‌ച

പ്രവാസം

പ്രവാസം
---------------------------
ഓർമ്മകൾ നീന്തുന്ന താഴ് വാരവും
കൊക്കുകൾ മേയുന്ന വയലോരവും
അസ്തമയ സൂര്യന്റെ നിര്‍ഭേദവും
തിരികെ പറക്കുന്ന പറവകളും

കിലുകിലം പാടുന്ന അരുവികളും
കുടുകുടെ പെയ്യുന്ന തേന്മാരിയും
ചീവീട് മോങ്ങുന്ന ശീതരാത്രിയും
മഞ്ഞു പൊട്ടിറ്റുന്ന പൊന്നുഷസ്സും
നഷ്ട സ്വപ്നത്തിൻ നിറക്കൂട്ടുകൾ

സ്നേഹം തുളുമ്പുന്ന മോൻ വിളിയും
കരുതൽ തുടിക്കുന്ന ഡാ വിളിയും
പ്രണയം മൂളുന്ന ഹേയ് വിളിയും
കണ്ണിൽ കുളിർക്കുന്ന പ്പാ വിളിയും
നന്തുണി പാടുന്നു കാതുകളിൽ

അഷ്‌റഫ്‌ എസ്സം വരിക്കോളി

2014 ജൂൺ 1, ഞായറാഴ്‌ച

പ്രതിഭാസം

പ്രതിഭാസം
------------------------------------
നന്മ വറ്റി വിണ്ടുകീറിയ ഭൂപടത്തിൽ
കാണാൻ കൊതിച്ച തേന്മഴയായിരുന്നു നീ
പ്രതീക്ഷയുടെ സംഭരണിയിൽ
നീ പെയ്തിറങ്ങി

ആർപ്പ് വിളിയും മഴ നൃത്തവും
നിന്നെ വലം വെചു
നിന്റെ മർമ്മരങ്ങൾ പോലെ ഇടി മുഴക്കവും
ഞാങ്ങളെറെ ഇഷ്ട്ട പെട്ടു

ചാർത്തപ്പെട്ട പൂമാലകൾ പിഴുതെറിഞ്ഞു
പുതിയ മേച്ചിൽ സ്ഥലം തേടി
നീ ഭ്രാന്തമായി ഓടിയപ്പോള്‍
നിനക്കായ്‌ കരുതി വെച്ച പ്രതീക്ഷകളും
നിന്റെ വരവിനായ് തളം കെട്ടിയ പാടങ്ങളും
അപക്വതയുടെ വെയിലേറ്റു മുഖം കുനിച്ചു

പാവമീ ജനത
അനീതിയുടെപ്രഹരങ്ങളേറ്റുവാങ്ങാന്‍
വെറുമൊരു ചാവുകടലായ്
ഇനിയുമെത്രനാള്‍ .......

അഷ്‌റഫ്‌ എസ്സം വരിക്കോളി