ആകെ പേജ്‌കാഴ്‌ചകള്‍

2016 ഡിസംബർ 29, വ്യാഴാഴ്‌ച

മുത്ത് തേടി വന്നവർ
-------------------------------------
എത്ര ചിപ്പി ഉടച്ചെന്നറിയില്ല
മുത്ത് തേടി ഈ യാത്രയിൽ
എത്ര ആഴത്തിൽ ഊളയിട്ടന്നറിയില്ല
ചിപ്പി തേടുമീ യാത്രയിൽ
ചിപ്പി ഉടക്കുവാൻ മാത്രമീ ജീവിതം
മുത്തുകൾ എങ്ങോ മറഞ്ഞിരിപ്പൂ
ഉദയ സൂര്യനോടൊപ്പമിറങ്ങി
ഓരോ പ്രദോഷവും പ്രതീക്ഷ ബാക്കി
നാളെ പുലരും പ്രഭാതമെങ്കിലും
ഒരു തരി മുത്തായ്‌ പിറന്നുവെങ്കിൽ
സുസ്മേര വദനനായ്
ഈ തീരം വിട്ടൊഴിഞ്ഞു
കാനനച്ചോലയിൽ
മടങ്ങിപ്പറന്നേനെ

അഷ്റഫ് എസ്സം വരിക്കോളി 

2016 ഡിസംബർ 24, ശനിയാഴ്‌ച

തീക്കാറ്റ്
------------------
സത്യം നിമജ്ജനം ചെയ്ത നദിക്കരയിൽ
കുറുനരികൾ ഓരിയിടുന്നത്
കേൾകുന്നില്ലയോ?

വെള്ളരിപ്രാവുകൾ രാക്ഷസ രൂപം പൂണ്ടതും
കാവൽ ഭടന്മാർ പച്ചമാംസം ഭുജിക്കുന്നതും
നേർക്കാഴ്ചകൾ.

ശാന്തിയുടെ കാറ്റിലും തീ കൂട്ടിയതാരാണ് ?
നാലു ദിക്കുകൾ കടന്നെത്തും കാറ്റിൽ
കരിഞ്ഞ മാംസഗന്ധം

ബോധി മരച്ചോട്ടിൽ ജീവനായി കേഴുന്ന ബാല്യങ്ങൾ.....
കന്യകയായി മരിക്കാൻ ഫത്വ ചോദിക്കുന്ന
വിശ്വാസിനികൾ....
തീപന്തങ്ങൾ കൊണ്ട് സമാധാനം ഒരുക്കുന്നവർ,

ലോകം അധമത്വത്തിലേക്ക് ഗമിക്കുമ്പോൾ
ഒരു പ്രവാചകനെ പ്രതീക്ഷിക്കുന്നുവോ,
അതല്ല
മാലാഖമാർ സൂറെന്ന കാഹളം
കയ്യിലെടുത്തുവോ?

അഷ്‌റഫ് എസ്സം വരിക്കോളി