ആകെ പേജ്‌കാഴ്‌ചകള്‍

2013 സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ആരാമം ..

ആരാമം .................
--------------------------------
വാടിയ തളിരുകളാരമങ്ങളിൽ
കരുണയും തേടിയിരിപ്പുണ്ട്
വളവും നനയും കള്ളിചെടികൾ
ആർത്തിയിലൂറ്റിയെടുക്കുന്നു
കാവൽ നിൽകും വേലികളകിലം


വിളകൾ തിന്നു കൊഴുക്കുന്നു
കുടയും ചൂടി വരുന്നുണ്ടൊരുവൻ
ദയ യുടെ വാക്ക് നനച്ചീടാൻ
ഇലകളിലല്പം നനയും വെച്ച്
കോടികൾ മുക്കി നടന്നീടും
പാമ്പുകൾ തേളുകളാരാമത്തിൽ
സ്വൈര വിഹാരം ചെയ്യുന്നു
മരമറിയാതെ ചില്ലയിലെന്നും
പാമ്പിൻ പൂവ് പിറക്കുന്നു
ഉറ്റവരുടയവർ ആരാമങ്ങളിൽ
പാഴ്ച്ചെടിയായ് മരിക്കുന്നു
രുധിരം പൊടിയും കഥപറയുന്നുണ്ട-
ച്ഛനില്ലാ പൈതങ്ങൾ
ലഹരികൾ നുരയും പുഴയുണ്ടിവിടെ
കണ്ണീരുപ്പായ് ഒഴുകുന്നു
നോവുകൾ പൂവുകളായ് വിരിയുമ്പോൾ
ആരാമത്തിൽ പൊന്നോണം
കോലം കെട്ടി എഴുന്നെള്ളുന്നുണ്ട-
ധികാരത്തിൻ മേലാളർ ....

അഷ്‌റഫ്‌ എസ്സം വരിക്കോളി


2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ശ്രുതി മാറ്റം

ശ്രുതി മാറ്റം ..
--------------------------------
പ്രണയത്തിൻ നാളുകളിൽ
മധുവൂറും പല്ലവികൾ
ദാമ്പത്യ ചരണത്തിൽ
അപസ്വര സംഗതികൾ

താലിയുടെ വാക്കുറപ്പിൽ
അരുമകളൊഴുകിപ്പോയോ
സ്വപനങ്ങൾ ഉണർന്നപ്പോൾ
അനുപല്ലവി മാറിപ്പോയോ

അപശ്രുതി താളം തീർക്കും
തലയണ മന്ത്രമോതി
ജീവിത സോപാനത്തിൽ
കാളീയ നൃത്തം ചെയ്തു

കുടുംബത്തിൻ സ്വര മാധുര്യം
വാശിയാലറുത്ത് മാറ്റി
പൊട്ടിയ വീണ കമ്പികൾ
കരാള ശബ്ദം തീർത്തു

ഒരുമയുടെ താലീ ബന്ധം
പെരുമയുടെ ഇലത്താള മായ്
യവനിക താഴും മുമ്പേ
സ്വരങ്ങൾ നന്നായെങ്കിൽ
പിറക്കും തളിരുകളെങ്കിലും
ശ്രുതിയിൽ പാടിയേനെ ......


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 22, ഞായറാഴ്‌ച

തണൽ ..............

തണൽ ..................
-----------------------------------
ഭൂമി പിളർന്നു തളിരുണരുന്നു
മൂളിപ്പാട്ടായി കാറ്റ് വരുന്നു
ചാറ്റൽ മഴയിൽ കുളിരണിയുമ്പോൾ
അർക്കനുദിചിട്ടുഷ്ണം വീശി
ഇലയായ് പൂവായ് തണലായ്‌ തീർന്നവൾ
പാരിതിലെല്ലാം സ്നേഹം വിതറി

വഴിയോരത്തെ കുടയായി നിന്നവൾ
യാത്രികനെന്നും മുധുരം നൽകി
തണ്ടും തടിയും കണ്ടവർ കണ്ടവർ
ലാഭ കൊതിയാൽ കണ്ണെറിയുന്നു

ആർത്തികൾ മൂത്തോരരചൻ വന്നു
മുരട്‌ മുറിക്കാൻ അറവാളേന്തി
പൊത്തിലോളിച്ച തത്ത കുഞ്ഞും
ചില്ലയിലാടും കുരുവി പെണ്ണും
കരഞ്ഞു പറഞ്ഞിട്ടാരിത് കേൾക്കാൻ

പച്ച പ്രേമികൾ ആർത്തു വിളിച്ചു
കൊടികൾ കൊണ്ടൊരു മൌനം തീർത്തു
വെയിലും മഴയും ശത്രുവതായി
പുഴയും വയലും വറ്റി വരണ്ടു


അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 21, ശനിയാഴ്‌ച

ഞാനും പിന്നെ ഞാനും

ഞാനും പിന്നെ ഞാനും
---------------------------------------
ഞാനധിപനല്ലാത്ത മനസ്സിൽ
നീ എങ്ങിനെ വന്നു
എന്റെ ചോദ്യങ്ങളത്രയും കല്ലായിരിക്കെ
നിന്റെ ഉത്തരങ്ങൾ എന്നിൽ തേടുന്നുവോ
ഇരിക്കുമ്പോൾ കൂടെയിരിക്കാത്ത
കിടക്കുമ്പോൾ കൂടെകിടകാത്ത
ഉണർന്നിരിക്കുമ്പോൾ ഇക്കിളി കാഴ്ചയിലും
ഉറങ്ങിയാൽ പ്രേത ഭൂമിയിലും അലയുന്ന മനസ്സിൽ
ഞാൻ തേടുന്ന ചങ്ങല കെട്ടുകൾ
നീ അപഹരിച്ചുവോ ...?
നാവിൽ കാത്തുവെച്ച  ദേവ മന്ത്രങ്ങൾ
മനസ്സിനെ കാണാതെ തിരിച്ചു വരുമ്പോൾ
വൃഥാ വ്യായാമമായ് തീർന്ന എന്റെ കർമ്മങ്ങൾ
നീ അറിയുന്നുവോ
മനസ്സും ഞാനും ഒന്നാവും ദിനം
മരണം തേടി വന്നില്ലങ്കിൽ
നിന്റെ ഉത്തരങ്ങൾ ഞാൻ കരുതി വെക്കാം

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ജീവിത യാത്ര ...

ജീവിത യാത്ര ........
-------------------------------
വിധിയുടെ പാളം കുലുക്കി
ആയുസ്സിൻ ചക്രങ്ങൾ പായുന്നു
മരണത്തിന്റെ താവളം തേടി
വിരിഞ്ഞു സപ്ത വർണങ്ങൾ
പരത്തുന്ന മോഹ പൂക്കളും
ചതഞ്ഞരഞ്ഞ പ്രതീക്ഷകളും
വേലിയിൽ കൊളുത്തി വലിക്കപെട്ട
പാഴ് വാക്കുകളും
ചങ്ങല വലിക്കുവാൻ മനം കൊതിക്കവേ
പ്രതീക്ഷയുടെ ചക്രവാളങ്ങളിൽ
പ്രത്യാശയുടെ അരുണ കിരണങ്ങൾ
മുന്നോട്ടയക്കുന്നു
പിന്നിട്ട വഴികൾ താണ്ടിയ
ഗ്രാമ കാഴ്ചകളും കൃഷിയിടങ്ങളും
ഓർമ്മയുടെ ആരാമങ്ങളിൽ
വിരിഞ്ഞു നിൽകുമ്പോൾ
അവസാന സ്റ്റെഷനിലെക്കുള്ള
ചൂളം വിളികൾ കാതടപ്പിക്കുന്നു
തിന്മയുടെ കരിതുപ്പുന്ന പുകച്ചുരുളിൽ
നന്മയുടെ നീലാകാശവും ഇരുണ്ടിരിക്കുന്നു
വാക്കുകൾ അടഞ്ഞ വാതിലിൽ തട്ടി
പ്രതിധ്വനിക്കുന്നു
നിസ്സഹായതയുടെ ചൂടേറ്റ്
മേലാകെ അഗ്നി പരക്കുന്നു ..
താകീതുകാരന്റെ വാക്കുകൾ കേൾകാതെ
വഴിതെറ്റിയ ഒരു യാത്രികനായ് .........!

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 18, ബുധനാഴ്‌ച

കൌമാരം ...

കൗമാരം ..................
----------------------------------
പ്രണയങ്ങൾ പൂക്കുന്ന വയൽപൂവിലും
കരിവളകളൊരുപാട് കരയുന്നിന്നു
കിഞ്ചനം ചൊല്ലുന്ന വഞ്ചന പ്രേമങ്ങൾ
കൗമാര ചിന്തയെ പ്രണയാന്ധരാക്കുന്നു

മാതാ പിതാ ഗുരു വാക്കുകളത്രയും
ഒക്കാന വാക്കായി നെറ്റി ചുളിക്കുന്നു
സ്നേഹച്ചിറകുമായാകാശ യാത്രകൾ
ചതിഗർത്തങ്ങളിൽ ആപതിചീടുന്നു

കേമറകളൊപ്പുന്ന സ്നേഹ വിലാസങ്ങൾ
തെറ്റിന്റെ പായയിൽ വീണ്ടും കിടത്തുന്നു
പുഴയെ പ്രണയിച്ച കൈതപ്പൂവ് പോൽ
മൗനമായ് കരയുന്നു കരിവള പൊട്ടുകൾ

അരുതരുത് മക്കളെ നിങ്ങളെ നിങ്ങളായ്
കാത്തു കൊള്ളേണം യവ്വനത്തിൽ
മുറിവുണങ്ങാത്ത മനവുമായെത്രന്നാൾ
മനവിയായ് വാഴുമീ ഭൂമുഖത്ത് ..

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 17, ചൊവ്വാഴ്ച

മിസ്സ്‌ ലൗ ....

മിസ്സ്‌ ലൗ .................
-------------------------------
കാണുന്നതൊക്കയും വർണ്ണമായി തോന്നുന്ന
കൗമാര ചിന്തകൾ അന്ധയാക്കും കാലം
ഭൂമിയാകാശങ്ങളിൽ സ്നേഹ കൊടുങ്കാറ്റ്
പ്രണയത്തിന്റെ പൂത്തിരി പ്രഭക്ക്
വാഗ്ദാനങ്ങളുടെ പെരുമഴക്കാലം

പ്രണയം താലിയോടടുക്കുമ്പോൾ
പാലും തേനും ഒഴുക്കിയ വചസ്സുകളിൽ
പോരുത്തകെടിന്റെ അപസ്വരങ്ങൾ
അവളുടെ ചന്തവും കുടുംബവും അപര്യാപ്തം
അവനിലെ വികാരങ്ങൾക്ക് ചായം തേക്കാൻ
അവനൊരു ചാവേറിനെ വേണമായിരുന്നു

വഞ്ചകൻ എന്നു വിളിക്കാൻ പോലും
അവളുടെ നാവു പൊങ്ങിയില്ല കാരണം
അവളത്രമേൽ അവനെ .....................

കലാലയ പ്രണയങ്ങളുടെ ഞെരിപ്പോടുകൾ
മൗനമായി പേറുന്ന അഗ്നിചിന്തകൾ
കൗമാര പാപത്തിൽ ചേർത്ത് വെചെന്നാലും
മനസ്സിലെ മുറിവുകൾ മരണം വരേ .......

നന്മകൾ ചെമ്പിച്ച കാലത്ത്
പ്രണയവും ............................

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 സെപ്റ്റംബർ 15, ഞായറാഴ്‌ച

തിരുവോണാശംസകൾ

പ്രവാസിയുടെ തിരുവോണാശംസകൾ
--------------------------------------
മനസ്സിൽ നന്മയുടെ പൂക്കളമെഴുതി
ഹൃത്തിൽ കരുണയുടെ മത്താപ്പൂ കത്തിച്ചു
ജനിമൃതികൾക്കിടയിലെ ഉത്രാടപാച്ചലിൽ
ജനനിയുടെ ബന്ധം മറക്കാതെ
സ്നേഹപ്പുടവയണിഞ്ഞു ഞാനും ആകട്ടെ
ഒരു മലയാളി ...ഓണം പോലൊരു മലയാളി ....

അഷ്‌റഫ്‌ എസ്സം വരിക്കോളി

2013 സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

മടക്കയാത്ര ...................
--------------------------------------
പ്രവാസം സമ്മാനിച്ച കഷണ്ടി തലയും
മാത്രകൾ കാവലിരിക്കുന്ന സ്ഥിര രോഗങ്ങളും
മടക്കയാത്രയിൽ  കൂട്ടിനുണ്ട്

നന്ദിയുടെ സ്നേഹ വാക്കുകൾക്ക്
മനം കൊതികുമ്പോൾ കേൾക്കാം
ആക്ഷേപത്തിന്റെ തീപോള്ളുന്ന
ചോദ്യങ്ങൾ "നീ എന്തുണ്ടാക്കി .........?"

എഴുതി വെക്കപ്പെടാത്ത രക്ഷണങ്ങൾ
അവകാശമായ് പകുത്തെടുത്തവർ
കരുണ വറ്റിയ വാക്കുകളെ
ചങ്കിൽ കുത്തിയിറക്കുമ്പോൾ
പുത്തനുടുപ്പിടാത്ത പെരുന്നാളും
വിമാനക്കൂലി മിച്ചം പിടിക്കാൻ
മാറ്റി വെക്കപെട്ട യാത്രകളും
പിന്തിച്ച് ചെമ്പിച്ച മോഹങ്ങളും
വിരഹത്തിൽ വെന്ത യൗവനവും
കളിയാക്കി ചിരിക്കുന്നുണ്ടാവും

ഹരിച്ചും ഗുണിച്ചും കിട്ടുന്ന
കണക്കുകളിൽ ഉത്തരങ്ങിളില്ലാത്ത
ചോദ്യങ്ങൾ ബാക്കി
നീ എന്തുണ്ടാക്കി .............?

നന്മകൾ വാരി കോരി തന്ന മരുഭൂമിയോടും
ആവശ്യങ്ങളുടെ തിരയിളക്കത്തിൽ
ഒലിച്ചു പോയ കാലത്തോടും
പരാതിയില്ല

മനസ്സിൽ തികട്ടി വരുന്ന
ഒരു ചോദ്യം മാത്രം ....
ബാക്കിയുള്ളോരരനാഴിക
സ്വസ്ഥമായോന്നു നെടുവീർപ്പിടാൻ
ഇനിയെന്ത്  ..?

അഷ്‌റഫ്‌ എസ്സം വരിക്കോളി 

2013 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

പടിയിറങ്ങുമ്പോൾ....

പടിയിറങ്ങുമ്പോൾ .........
-----------------------------------

സ്നേഹങ്ങൾ പൂവിട്ട പൂ പന്തലിൽ
പുത്തനുടുപ്പിട്ട് പത്തര പൊന്നിട്ട്
മാലാഖ കുട്ടിയായ് നിന്ന നേരം
കൂട്ടുകാരോന്നിച്ചു കുശലം പറയുമ്പോൾ
നാണം പിറക്കുന്ന കവിളിണയിൽ
ദുഖത്തിൻ മേഘങ്ങൾ വന്നതെന്തേ
മാരന്റെ കൈപിടിച്ചകലേക്ക് പോകുമ്പോൾ
കണ്ണ് നിറയല്ലേ പോന്നു മോളെ
ബാപ്പാന്റെ ഖൽബിൽ സങ്കട കടലുണ്ട്
സന്തോഷ തടയണ കെട്ടി നില്പൂ
സ്വർഗ്ഗ കവാട യാത്രായെണങ്കിലും
മോളെന്റെ ഹൃദയംപറിച്ചല്ലോ യാത്ര പൊന്നൂ
ഉമ്മതൻ കൈ പിടിച്ചുമ്മ വെക്കുന്നേരം
പോട്ടിക്കരയല്ലേ പൊന്നു മോളെ
അകലയാണെങ്കിലും നിന്നോർമ്മകൾ തഴുകി
താരാട്ട് പാടി കിടക്കുമവൾ
പോകുന്നിടത്ത് ചിത്രവിളക്കായ്
ശോഭ പരത്തണം നിൻ കർമ്മ മാലെ
ബാപ്പാന്റെ മോളെന്നഭിമാന പൂർവ്വം
ചേർത്ത് പിടിക്കണം നിന്നെ യെന്നും
സന്തോഷ സന്താപ സമ്മിശ്ര ജീവിതം
ദാമ്പത്യ യാത്രയിൽ സാർവത്രികം
മുള്ളുകൾ തട്ടാതെ ആരാമ സൗരഭ്യം
ക്ഷമയാലെ നേടുകെൻ പോന്നു മോളെ


അഷ്‌റഫ്‌ എസ്സം വരിക്കോളി