ആകെ പേജ്‌കാഴ്‌ചകള്‍

2016 ഫെബ്രുവരി 3, ബുധനാഴ്‌ച

ആത്മഗതം
-------------------
കാരുണ്യത്തിന്റെ എഴുത്താണികൾ
വരണ്ടുണങ്ങിയിരിക്കുന്നു
ചതിയുടെ കടുത്ത ചായങ്ങളിൽ മുക്കി 
സ്നേഹം വരയ്ക്കുന്ന യുവത
അമ്മയെ ഒറ്റിക്കൊടുത്ത വെള്ളിക്കാശിനു
ചഷകം നുകരുകയാണ്
തെരുവിൽ കലവില കൂട്ടുന്നത്
പന്നിയല്ല പേപ്പട്ടിയല്ല
മതവും മാർഗ്ഗവും ലഭിച്ച
ശ്രേഷ്ട്ട ജീവികൾ
ചോര മണക്കുന്ന തെരുവിൽ
തോരണം തൂക്കി കടന്നു പോകുന്നത്
അന്ധരും ബധിരരുമല്ല
അധികാരം അടക്കി വാഴുന്ന
ആദർശധീരർ
അഹിംസ ചൊല്ലിക്കൊടുത്ത
മനീഷിയുടെ ശവ കുടീരങ്ങളിൽ
പുഷ്പാർച്ചന നടത്തി മടങ്ങുന്നത്
നിണം ചാലിട്ട തെരുവിലൂടെയാണ്
അയലത്തെ പട്ടിണി കാണാതിരിക്കാൻ
മതിലുകൾ കെട്ടുന്നവർ
ആയിരം നാവുകൊണ്ട് മതം പറയുകയാണ്‌
അമ്മയെ തല്ലി അങ്ങാടിയിൽ വന്നവനെ
ആമോദത്തോടെ ജയ് വിളിക്കുന്ന ജനത
നാലു തിരിയിട്ട നിലവിളക്ക്
എന്നോ അണഞ്ഞു പോയിരിക്കുന്നു

അഷ്‌റഫ്‌ എസ്സം വരിക്കോളി