ആകെ പേജ്‌കാഴ്‌ചകള്‍

2016 നവംബർ 14, തിങ്കളാഴ്‌ച

രണ്ടു വരകൾ.. കഥ.. (ഭാഗം ഒന്ന് )
-------------------------
ജീവിതത്തിൻറെ ആകാശ പാതയിൽ കൂച്ച് വിലങ്ങില്ലാതെ അവൻ നടന്നു നീങ്ങി , അന്നവും ആർഭാടവും അവനു പഞ്ഞമായിരുന്നില്ല , വാക്കിലും നോക്കിലും മികച്ചവൻ, വീടും ഉമ്മയും ഉപ്പയും പെങ്ങന്മാരും എല്ലാരുമുള്ള ധന്യ ജീവിതം , പഠനവും ചില്ലറ ജോലിയും കിട്ടിയപ്പോൾ ഉമ്മയാണ് പറഞ്ഞത് നിനക്ക് ഒരു തുണ വേണമെന്നു.
വർണ്ണ ച്ചിറകുള്ള പട്ടം പോലെ ആകാശത്ത് പാറി നടന്നിരുന്ന അവന്റെ ചിന്തകൾ കുടുംബം എന്ന മൂന്നാം വരയിലേക്ക് താഴ്ന്നിറങ്ങി. കണ്ടു തീർത്ത സിനിമയിലെ കഥാപാത്രങ്ങളും , വായിച്ച നോവലിലെ പ്രണയ രംഗങ്ങളും അവനെ ആവേശ ഭരിതനാക്കി , അവന്റെ മനസ്സിൽ ഭാര്യ എന്ന ഒരു പുതിയ ചിത്രം കൂടി മിന്നി മറിയാൻ തുടങ്ങി. നിറയെ പൂക്കളും മഞ്ഞ കിളികളും പൂമ്പാറ്റ കൂട്ടങ്ങളും സ്വപ്നങ്ങളിൽ നൃത്തം ചവിട്ടാൻ തുടങ്ങി. ഉറക്കിലും നടപ്പിലും അവൻ മെനഞ്ഞെടുത്ത പല സ്ത്രീ രൂപങ്ങൾ ,
ആലോചനകൾ വന്നു തുടങ്ങി , അവനു പിടിച്ചത് പെങ്ങൾക്ക് പിടിക്കൂല , പെങ്ങൾക്ക് പിടിച്ചത് ഉമ്മാക്ക് ഇഷ്ട്ട മാവൂല ,രണ്ടു പേരും യസ് പറയുമ്പോൾ പെൺകുട്ടി നോ പറയുന്നു , അങ്ങിനെയങ്ങിനെ പല പേരുകൾ പല നാടുകൾ പല കുടുംബങ്ങൾ , അവന്റെ സ്വപ്‍ന ചിത്രങ്ങൾ മങ്ങാൻ തുടങ്ങി പക്ഷെ തോൽക്കാൻ അവനു മടിയായിരുന്നു
കണ്ണാടിയിൽ പലവുരു നോക്കി ആത്മാവിൽ മഷിയിട്ടു നോക്കി അവൻ പ്രതീക്ഷക്ക് തിരികൊളുത്തി ഈ വാരം ഇത് എന്റെ നല്ല നക്ഷത്രം ആവണെ എന്നു പ്രാർത്ഥിച്ചു . ഒടുവിൽ ആ ദിനം വന്നെത്തി
പഠിപ്പും പത്രാസുമുള്ള ശാലീന സുന്ദരി അവളെ കണ്ട മാത്രയിൽ അവന്റെ കൈകാലുകൾ വിറച്ചോ നാവു വറ്റിയോ ശബ്ദം അടഞ്ഞു പോയോ , പലവുരു ആ രംഗം അവൻ ഓർത്തെടുക്കാറുണ്ടായിരുന്നു. എല്ലാരുടെയും ഇഷ്ടത്തോടെ വിവാഹം ഉറപ്പിച്ചു.
സൗജത്ത് അതാണ് അവളുടെ പേര്,യാസറിനു ഒത്ത മണവാട്ടി, പേര് പോലെത്തന്നെ വീട്ടിലെ കണ്ണിലുണ്ണിയായി കയറി വന്നു , തുടക്കത്തിൽ സ്നേഹം കൊണ്ടു വീർപ്പ് മുട്ടിക്കുന്ന പെങ്ങൾ പഞ്ചാര മൊഴിയുമായി ഉമ്മ , യാ റബ്ബ് ഞാൻ ഭാഗ്യവാനാണ് എന്നു യാസർ പ്രാർത്ഥനയിൽ മന്ത്രിച്ചു.
തീ കൊളുത്തിയ സിഗരറ്റ് പോലെ അവന്റെ അവധിക്കാലം എരിഞ്ഞു കൊണ്ടിരുന്നു സൽക്കാര തിരക്കിലും യാത്രയിലും പുതിയ സാഹചര്യം പഠിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല , അടുക്കളയും അലമാരയും അവളെക്കാൾ മുന്നേ അവർ ഒരുക്കി വെക്കുമായിരുന്നു.
തന്റെ ഒഴിവു സമയങ്ങൾ ഉമ്മയോടും പെങ്ങന്മാരോടും ചിലവഴിച്ചിരുന്ന യാസർ പതിയെ ബെഡ്റൂമിലെ സ്വകാര്യതയിലേക്ക് ഒതുങ്ങാൻ തുടങ്ങി, വീട് നിറഞ്ഞു നിയനിരുന്ന അവന്റെ സാന്നിധ്യം കിടപ്പു മുറിയുടെ സ്വകാര്യതയിലേക്ക് ഒതുങ്ങിയപ്പോൾ വീടിന്റെ അന്തരീക്ഷം തന്നെ മാറാൻ തുടങ്ങി , പെങ്ങളുടെ ശബ്ദങ്ങൾക്ക് അകൽച്ചയുടെ ധ്വനി , ഉമ്മയുടെ വാക്കുകൾക്ക് നിരാശയുടെ മണം , ചിരിക്കുന്ന മുഖങ്ങളിലും സംശയങ്ങൾ ബാക്കി. അടക്കി പറച്ചലുകൾ കാതോളമെത്താൻ തുടങ്ങിയപ്പോൾ അവൻ സങ്കട കടലിലായി. താൻ മനസ്സാ വാചാ കർമ്മണാ ആലോചിക്കുക പോലും ചെയ്യാത്ത വിഷയങ്ങൾ വീട്ടിൽ ഊണ് മേശയിൽ ചർച്ചയാവാൻ തുടങ്ങി.  വാക്കകൾക്ക് മുള്ളും മുനയും മുളച്ചു , അസ്വാരസ്യങ്ങളുടെ ഉറവിടം തേടി അവൻ ചിന്താവിഷ്ടനായി. അതാവട്ടെ വീട്ടിലെ ചർച്ചകൾക്ക് ഇല്ലാത്ത അർത്ഥങ്ങൾ രൂപം കൊള്ളാൻ ഇടയായി ,

അവന്റെ മടക്ക പറക്കലിന് ദിവസം വന്നെത്തി പെൺ വീട്ടുകാരും ബന്ധുമിത്രാദികളും നിറഞ്ഞ രാത്രി. ഹസ്ത ദാനത്തിനും സംസാരത്തിനും പുതിയ മാനങ്ങൾ , ദയനീയ നോട്ടങ്ങൾ വസീയത്തുകൾ. ഒടുവിൽ കണ്ണുനീരിൽ കുതിർന്ന യാത്രാ മംഗളങ്ങൾ , അവൻ അപ്പോളും തന്റെ മുന്നിലെ കുടുംബ സാരസ്യം എന്ന സമസ്യ പൂരണത്തിന്റെ ചിന്തയിലായിരുന്നു, യാന്ത്രികമായ ചലനങ്ങൾ ഉള്ളറിയാത്ത സംസാരങ്ങൾ , മനസ്സ് മണിയറ കട്ടിലിലേക്ക് മാടി വിളിക്കുമ്പോളും ജോലി എന്ന മഹാ സത്ത്വം  അവനെ വലിച്ചു കൊണ്ട് പോവുകയായിരുന്നു.

പ്രവാസത്തിന്റെ ഒറ്റ മുറിയിൽ നാലുകാട്ടിൽ നാനൂറു സങ്കടങ്ങളുമായി കഴിഞ്ഞു കൂടുന്നവരുടെ നടുവിൽ അവനും അവന്റെ സമസ്യയുമായി കിടന്നുറങ്ങി. തന്റെ ജീവിതത്തിലെ കൂട്ടെഴുത്ത് ഉമ്മയും ഭാര്യയും എന്ന രണ്ടു വരികൾക്കിടയിലെ കോപ്പി എഴുത്തായി അവനു തോന്നിത്തുടങ്ങി, ഭാര്യയുടെ പരിഭവവും ഉമ്മയുടെ പരാധിയും സൈറ്റിലെ ജോലിയെക്കാൾ കഠിനമായിരുന്നു. രണ്ടു പേരെയും സന്തോഷിപ്പിക്കാൻ അവൻ സ്വയം ദുഖിച്ചി കൊണ്ടിരുന്നു. നിരന്തരമായ കുരുക്കഴിക്കാൻ പ്രക്രിയ അവനു അവനോടു തന്നെ ദേഷ്യം തോന്നാൻ കാരണമായി. പക്ഷെ വാപ്പ വാർത്തെടുത്ത ഇമ്പമുള്ള കുടുംബം എന്നും നില നിൽക്കണം എന്ന അവന്റെ ആഗ്രഹം അവനെ ഒരു ത്യാഗിയാക്കി. പലതും സഹിച്ചും ത്യേജിച്ചും അവൻ സ്വർഗം പോലൊരു കുടുംബം പണിതു. അവളുടെ പരിഭവങ്ങൾക്ക് പരിഹാരവും ഉമ്മയുടെ പരാതിക്ക് സാന്ത്വനവും അവൻ ക്ഷമയോടെ പഠിപ്പിച്ചെടുത്തു.

പക്ഷെ പെട്ടന്നായിരുന്നു അത് സംഭവിച്ചത്........

തുടരും.........

അഷ്‌റഫ്  എസ്സം വരിക്കോളി