ആകെ പേജ്‌കാഴ്‌ചകള്‍

2016 ഓഗസ്റ്റ് 27, ശനിയാഴ്‌ച

തങ്ങളുടെ നായ

തങ്ങളുടെ നായ
----------------------------------------
നാദാപുരത്ത് അന്ന് പേരുകേട്ട സുജായി ആയിരുന്നു തങ്ങൾ , സ്വന്തമായി രണ്ടു പുള്ളി മാനും ഒരു ഉശിരൻ പട്ടിയും ഉണ്ടായിരുന്നു , കഴുത്തിൽ പട്ടയിട്ട പട്ടിയെ കണ്ടാൽ ആരും പറയും ഇത് തങ്ങളുടെ പട്ടിയാണ്.
എന്നും വൈകുന്നേരം സ്‌കൂൾ വിട്ടു വന്നാൽ ഞാനും കൂട്ടുകാരൻ മജീദും അങ്ങാടിയിലേക്ക് പോകും , അവന്റെ ഉപ്പയും എന്റെ ഉപ്പാപ്പയും അങ്ങാടിയിൽ തയ്യൽ കാരായിരുന്നു , മീൻ വാങ്ങാൻ പോയാൽ കിട്ടുന്ന കൂലിയാണ് പതിവായി ആ ജോലിക്ക് ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നത്, എനിക്ക് കിട്ടിയിരുന്നത് നാരങ്ങാ മുട്ടായി ആയിരുന്നെങ്കിൽ അവനു പതിവായി നാലണ കിട്ടുമായിരുന്നു , എനിക്ക് പത്ത് പൈസ തന്നു കൊണ്ടിരുന്നതാ ആ കഷ്മലൻ ഒരുന്നാൾ ഉപ്പൂപ്പനോട് പറഞ്ഞു കൊടുത്തു ഞാൻ ആ പൈസക്ക് പുളിയച്ചാറും ബലൂണും വാങ്ങാറുണ്ടെന്നു , അന്ന് മുതലാണ് കൂലി നാരങ്ങാ മുട്ടായിയിൽ ഒതുങ്ങിയത്, എന്നാ അവനു കിട്ടുന്ന പൈസക്ക് ബലൂണും പുളിയച്ചാറും വാങ്ങി ഊതിയും ഊമ്പിയും നടന്നു പോകുമ്പോൾ, ഒരിക്കൽ പോലും ബലൂൺ വേണോ ,അച്ചാർ വേണോ എന്ന് കൂടി അവൻ ചോദിക്കില്ല , ഉറ്റ ചങ്ങായി ആയിട്ടെന്താ എന്നും എന്നെ കൊതിപ്പിക്കാനായിരുന്നു അവനിഷ്ടം, എന്റെ നാരങ്ങാ മുട്ടായി ഞാൻ അവനും കൊടുക്കാറില്ലാട്ടോ.
ഇന്നത്തെപ്പോലെയല്ല അന്ന് മീന് വാങ്ങാൻ പ്രത്യേകം മെടഞ്ഞ ഓലയുടെ ഒരു കൊട്ട ഉണ്ടായിരുന്നു "മീൻ കൊട്ട " അടിഭാഗം കൂർത്ത പിടിക്കാൻ കാതുള്ള കൊട്ട. പത്ത് പൈസയാണ് അതിന്റെ വില രണ്ടു രൂപയുടെ മീൻ വാങ്ങാൻ ദിവസവും പത്ത് പൈസയുടെ കൊട്ട വാങ്ങാൻ മാത്രം സമ്പന്നർ ആയിരുന്നില്ല ഞങ്ങൾ, അത് കൊണ്ട് ഒരു കൊട്ട തന്നെയാണ് എപ്പോളും കൊണ്ട് പോയിരുന്നത്, അതുമായി പോകുന്നതിന്റെ സ്റ്റൈൽ വേറെ തന്നെയാ, കോട്ട നിലത്തിട്ട് ഒരു ചവിട്ടാ കൊട്ട കൂറേ ദൂരം എത്തിയിരിക്കും ഓടിപ്പോയി പിന്നെയും ചവിട്ടും അങ്ങിനെ ചവുട്ടി ചവുട്ടി അങ്ങാടി വരെ മത്സര പാച്ചിൽ.
ഉപ്പാപ്പന്റെ കടയിൽ എത്തിയാൽ നാരങ്ങാ മുട്ടായി പൊതി കയ്യിൽ തന്നു കണ്ണ് കൊണ്ട് മേലാകെ ഉഴിഞ്ഞു വഴക്ക് പറയാൻ കാരണം ഒന്നുമില്ലാണ് ഉറപ്പ് വരുത്തി പിന്നെ തലയിൽ തലോടി പറയും
"നോക്ക് ചരയിക്കണേ അരൂക്കൂടി പോയാ മതി മൂസാജിയോട് പറ ഉപ്പാപ്പ പറഞ്ഞിക്കുന്നു. "
ഏതു മീൻ ആണെന്നോ എത്ര രൂപക്ക് ആണെന്നോ പറയേണ്ട ആവശ്യമില്ല ചെറിയ നടക്കൽ അമ്മദ് കാക്കാക്ക് ഏത് മീൻ കൊടുക്കണം എന്ന് മൂസാജിക്ക് നന്നായറിയാമായിരുന്നു. മീനും വാങ്ങി തുമ്പയോടും കൊള്ളിനോടും കിസ്സ പറഞ്ഞു ചിലപ്പോളൊക്കെ തമ്മില്‍ വഴക്കടിച്ചും ഞങ്ങൾ വീട്ടിലേക്ക് മടങ്ങും.
അങ്ങിനെ ഒരു ദിവസം ഞങ്ങൾ അങ്ങാടിയിലേക്ക് നടന്നു പോവുകയായിരുന്നു, വ്യാഴാട്ടിലെ ഇടവഴി അന്ന് ഇടുങ്ങിയതായിരുന്നു ഇരു ഭാഗത്തും ഉയരത്തിലുള്ള പറമ്പ് ആളുകൾ നടന്നു പോകുന്നിടം മാത്രം കാട് പടരാത്ത വഴി, ഞങ്ങൾ കൊട്ടയും ചവുട്ടി മുന്നോട്ടു പോകുമ്പോൾ അതാ എതിരെ വരുന്നു തങ്ങളുടെ നായ , ഞങ്ങൾ രണ്ടു പേരും പേടിച്ചു വിറച്ചു സത്യത്തിൽ ഞങ്ങള്‍ക്ക് എത്രത്തോളം പേടിയുണ്ടോ അതില്‍ കൂടുതല്‍ പേടി പട്ടിക്കും ഉണ്ടായിരുന്നു. ഓടിയാൽ അത് പിന്നാലെ ഓടുമോ എന്നൊരു ഭയം മുന്നോട്ടു പോയാൽ കടിച്ചാലോ എന്നൊരു ശങ്ക. ഞങ്ങൾ ഇതി കർത്തവ്യതാ മൂഢരായി നിൽക്കുമ്പോളാണ് മജീദ് ആ ഐഡിയ പറഞ്ഞത്.
"എഡോ അമ്മക്ക് ഒരു കാര്യം ചെയ്താലോ ഞാൻ നായിന്റെ ചെവി പിടിച്ചു തരാം നീ ഈ മീൻ കൊട്ട അയിന്റെ മോന്തേമ്മല് കാറ്റിക്കൊടുക്ക് എന്നാ അയിന് കടിക്കുവേൻ പറ്റൂലാലോ."
ആലോചിക്കാൻ സമയം ഇല്ലാത്തത് കൊണ്ട് വാക്കും പ്രവർത്തിയും ഒന്നിച്ചായിരുന്നു. അതെ വരെ സയലന്റ് ആയിരുന്ന പട്ടി പെട്ടന്നാണ് വയലന്റ് ആയത് തലയിൽ കടുങ്ങിയ കൊട്ട തെറിപ്പിക്കാൻ പട്ടി പ്രത്യേക ശബ്ദമുണ്ടാക്കി മുകളിലേക്ക് ചാടാൻ തുടങ്ങി അത് കണ്ടു പേടിച്ച ഞങ്ങളുടെ ശബ്ദം അതിലേറെ ഘോരമായിരുന്നു. അത് കേട്ട് ഓടി വന്നത് ഉപ്പേരിയിൽ കുഞ്ഞാമിച്ച അവിടെ ഇത്തിരി ധൈര്യമൊക്കെ ഉള്ള സ്ത്രീയായിരുന്നു അവർ. അവർ വരുന്നതിനു മുന്നേ പട്ടി സ്ഥലം വിട്ടിരുന്നു അവർ കാര്യം തിരക്കി മജീദിന്റെ വിശദീകരണം കേട്ടപ്പോൾ അവർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ഞങ്ങൾ മുന്നോട്ടോ പിന്നോട്ടോ പോകാൻ അശക്തരായിരുന്നു അത് കണ്ടറിഞ്ഞാവാം അവർ പറഞ്ഞു
"രണ്ടാളും നടക്കിൻ ഞാൻ കൊണ്ടാക്കി ത്തര ..."
തിരിച്ചു വീട്ടിൽ എത്തുമ്പോൾ ഞങ്ങൾ ഇച്ചാച്ച എന്ന് വിളിക്കുന്ന ഉപ്പയുടെ പെങ്ങൾ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു , കുഞ്ഞാമിച്ച കാര്യങ്ങൾ വിശദമാക്കി. കേട്ട ഉടനെ ഇച്ചാച്ച പറഞ്ഞു
"രണ്ടാളും ആട നിക്കീൻ ഇങ്ങു കാരല്ലേ .."
അവർ അകത്തേക്ക് പോയി തോർത്ത് മുണ്ടും ഒരു പാട്ടയുമായാണ് ഇറങ്ങി വന്നത്, ഇത്തിരി ദേഷ്യത്തോടെയും എന്നാൽ സ്നേഹത്തോടെയും അവർ പറഞ്ഞു .. "ഹും നടക്ക്"
പോലീസ് കാർ കള്ളന്മാരെയും കൊണ്ട് പോകുമ്പോലെ മുന്നിൽ ഞങ്ങളും പിന്നിൽ അവരും നടന്നു പോയത് നന്തോത്തെ കുളത്തിലേക്കായിരുന്നു , അവിടെ കൊണ്ടുപോയി ആദ്യം മണ്ണ് കൊണ്ടും പിന്നീട് വെള്ളം കൊണ്ടും ഞങ്ങളെ കുളിപ്പിച്ച് , പട്ടി ഓടിപ്പോയതിനു ഞങ്ങളെ എന്തിനാണ് മണ്ണിൽ കുളിപ്പിച്ചത് എന്ന് അറിഞ്ഞില്ല ചോദിക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു.
"മേലാല്‍ നായിനെ തൊട്ടു എന്നും പറഞ്ഞു രാണ്ടാളും ഇങ്ങു വാ രണ്ടിന്റെയും കണ്ണില് ഞാന്‍ മൊളക് എഴുതും.. ഇച്ചാചാന്റെ ഭീഷണി.. "
ഞങ്ങള്‍ അനുസരണയുള്ള കുഞ്ഞാടുകളെ പോലെ..........
ഇന്ന് പട്ടികളെ കുറിച്ച് ചര്ച്ചയാവുമ്പോള്‍ ഓര്‍മ്മയില്‍ അന്നത്തെ പട്ടി ഓടിവന്നതാ.
അന്നും തെരുവിൽ പട്ടികൾ ഉണ്ടായിരുന്നു ആളുകൾ അതിനെ ആട്ടി ഓടിക്കുമ്പോൾ ദയനീമായി നോക്കുന്ന പട്ടികൾ , പേപ്പട്ടി ഇറങ്ങി എന്ന് കേട്ടാൽ ആളുകൾ മുട്ടൻ വടിയുമായി ഇറങ്ങും , വൈകുന്നേരം ആവുമ്പോളേക്ക് അതിനെ കൊന്നിരിക്കും. അന്നൊന്നും മൃഗ സ്നേഹികൾ ഇല്ലാഞ്ഞിട്ടല്ല ,
അന്ന് മനുഷ്യനും മനുഷ്യത്വത്തിനും ആയിരുന്നു വില . പേപ്പട്ടി കടിച്ചാൽ എടുക്കുന്ന വാക്സിനുകൾ അന്ന് വളരെ വിരളമായിരുന്നു, വയറിനും ചുറ്റും എടുക്കുന്ന ഇഞ്ചക്ഷന്‍ ഭയപ്പെടുത്തുന്നതും. എന്നാൽ ഇന്ന് അത് വ്യാവസായിക മായി ഉത്പാദിപ്പിക്കുകയാണ്, എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമാകും വിധം സുദാര്യമായിരിക്കുന്നു. ലക്ഷങ്ങളുടെ വിറ്റു വരവുള്ള മരുന്നിനു വിപണി ഒരുക്കുന്നതാവട്ടെ പട്ടികളും, അത്തരം പട്ടികളെ ഉൽമൂലനം ചെയ്യാൻ മരുന്ന് മാഫിയകൾ സമ്മതിക്കുമോ ? സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പരസ്യത്തിന് സുന്ദരി മാരെ ഒരുക്കുമ്പോൾ പട്ടിയെ സംരക്ഷിക്കാനും സുന്ദരി മാരെയാണ് കമ്പനി അധികാരപ്പെടുത്തിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പട്ടിക്കും പശുവിനും കിട്ടുന്ന വിലയെങ്കിലും മനുഷ്യന് കിട്ടിയിരുന്നെങ്കില്‍ സ്വന്തം ഭാര്യയുടെ ജഡം ചുമന്നു മനുഷ്യന് കിലോമീറ്ററുകള്‍ നടക്കേണ്ടി വരില്ലായിരുന്നു.


അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ